'അനുരാഗ ഗാനം പോലെ' പി. ജയചന്ദ്രൻ; എൺപതിന്റെ നിറവിൽ മലയാളത്തിന്റെ ഭാവഗായകൻ

മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് ഇന്ന് എൺപതാം പിറന്നാൾ. മലയാളികൾ എല്ലാക്കാലത്തും ഓർത്തിരിക്കുന്ന ശബ്ദമാധുര്യങ്ങളിലൊന്നാണ് പി. ജയചന്ദ്രന്റേത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങീ ഭാഷകളിലും
ഭാവസംഗീതം കൊണ്ട് ജയചന്ദ്രൻ സംഗീത പ്രേമികളെ കുളിരണിയിച്ചു.

File:P Jayachandran.jpg - Wikimedia Commons

1965-ൽ ‘കുഞ്ഞാലിമരയ്ക്കാർ’ എന്ന ചിത്രത്തിലെ ‘ഒരുമുല്ലപ്പൂമാലയുമായ്’ എന്ന ഗാനമാലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തെക്കുള്ള പ്രവേശനം. പിന്നീട് ‘കളിത്തോഴൻ’ എന്ന ചിത്രത്തിലെ ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനത്തോടെ മലയാളികൾക്ക് പ്രിയപ്പെട്ട ശബ്ദമായി പി. ജയചന്ദ്രൻ മാറി.

1986-ൽ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയതിന് പുറമെ, കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരം 5 തവണ സ്വന്തമാക്കുകയും ചെയ്തു. കൂടാതെ തമിഴ്നാട് സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരം 2 തവണയും സ്വന്തമാക്കി.

59 വർഷം നീണ്ട പിന്നണി ഗാന രംഗത്തിലൂടെ ജി. ദേവരാജൻ, എം. എസ് ബാബുരാജ്, വി. ദക്ഷിണാമൂർത്തി, എം. കെ അർജുനൻ, എം. എസ് വിശ്വനാഥൻ, ഇളയരാജ, എ. ആർ റഹ്മാൻ, എം. എം കീരവാണി, വിദ്യാസാഗർ തുടങ്ങീ സംഗീത പ്രതിഭകളോടൊത്ത് പതിനായിരത്തോളം ഗാനങ്ങളാണ് സംഗീത ലോകത്തിന് ഭാവഗായകൻ സമ്മാനിച്ചത്.