ആദ്യം വിഷം വില്‍ക്കാന്‍ അനുമതി നല്‍കി, ഇപ്പോഴത്തെ തീരുമാനം വൈകി വന്ന വിവേകം..; 'മാര്‍ക്കോ' ടിവി നിരോധനത്തില്‍ ഓര്‍ത്തഡോക്‌സ് സഭ

‘മാര്‍ക്കോ’ സിനിമയുടെ ടെലിവിഷന്‍ പ്രീമിയറിന് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് തീരുമാനം വൈകി ഉദിച്ച വിവേകമെന്ന് ഓര്‍ത്തഡോക്‌സ് സഭ. തക്ക സമയത്ത് ഇടപെടല്‍ നടത്താതെ ഇപ്പോള്‍ നിലപാട് എടുക്കുന്നതില്‍ എന്ത് പ്രസക്തിയാണുള്ളത് എന്നാണ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ ചോദിക്കുന്നത്.

തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തി. മൊബൈല്‍ സ്‌ക്രീനിലൂടെ ബഹുഭൂരിപക്ഷവും സിനിമ കണ്ടു കഴിഞ്ഞു. സിനിമയുടെ റിലീസിന് മുമ്പ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ വയലന്‍സ് രംഗങ്ങള്‍ ചിലതെങ്കിലും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. തക്ക സമയത്ത് ഇടപെടല്‍ നടത്താതെ ഇപ്പോള്‍ നിലപാട് എടുക്കുന്നതില്‍ എന്ത് പ്രസക്തി.

വിപണിയില്‍ വിഷം വില്‍ക്കാന്‍ അനുമതി നല്‍കിയ ശേഷം വില്‍പ്പനക്കാരനെതിരെ കേസ് എടുക്കുന്നത് പോലെ മാത്രമേ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ കാണാനാകൂ എന്നും കാതോലിക്കാ ബാവാ പ്രതികരിച്ചു. അതേസമയം, ഡിസംബര്‍ 20ന് ആണ് മാര്‍ക്കോ തിയേറ്ററുകളില്‍ എത്തിയത്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് മാര്‍ക്കോയ്ക്ക് ടെലിവിഷനില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്. യു അല്ലെങ്കില്‍ യു/എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത അത്ര വയലന്‍സ് സിനിമയില്‍ ഉണ്ടെന്ന് ആയിരുന്നു വിലയിരുത്തല്‍. കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം. ഒ.ടി.ടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.

‘എ’ സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലീം സര്‍ട്ടിഫിക്കേഷന്റെ കേരള റീജിയന്‍ മേധാവി നദീം തുഫേല്‍ വിശദീകരിച്ചു. മാര്‍ക്കോയ്ക്ക് തിയേറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം.

Read more