'സോറി ശക്തിമാന്‍', അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണ്: ക്ഷമ ചോദിച്ച് ഒമര്‍ ലുലു

“ധമാക്ക” എന്ന ഒമര്‍ ലുലു ചിത്രത്തിനെതിരെ നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന രംഗത്ത് വന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധമാക്കയുടേതായി പുറത്ത് വിട്ട മുകേഷിന്റെ “ശക്തിമാന്‍” ചിത്രത്തിനെതിരെയാണ് മുകേഷ് ഖന്ന പരാതി ഉന്നയിച്ചത്. തനിക്ക് കോപ്പി റൈറ്റുള്ള “ശക്തിമാന്‍” കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചെന്നും ഇത് പിന്‍വലിക്കണമെന്നും വ്യക്തമാക്കിയായിരുന്നു മുകേഷ് ഖന്നയുടെ പരാതി. ഇപ്പോഴിതാ ഇതില്‍ ക്ഷമ ചോദിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒമര്‍ ലുലു. അറിവില്ലായ്മ കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് ഒമര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

“സര്‍, അങ്ങ് എനിക്കെതിരെ അയച്ച പരാതി ഫെഫ്കയില്‍ നിന്നും ലഭിച്ചു. താങ്കളോട് ചോദിക്കാതെ ശക്തിമാന്‍ എന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂമും ആ വേഷവും സിനിമയില്‍ ഉപയോഗിച്ചത് അറിവില്ലായ്മ കൊണ്ടാണ്. ആത്മാര്‍ത്ഥമായി തന്നെ അങ്ങേയ്ക്കു നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു. സൂപ്പര്‍ ഹീറോ റഫറന്‍സുകള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സാധാരണമാണ്. അത് കൊണ്ട് തന്നെ കോപ്പിറൈറ്റിനെ കുറിച്ച് ചിന്തിച്ചില്ല. സിനിമയുടെ തുടക്കത്തില്‍ ശക്തിമാന് ക്രെഡിറ്റ് നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതാണ്.”

“ധമാക്കയില്‍ മുകേഷ് ശക്തിമാന്റെ വേഷം ചെയ്യുന്നില്ല. പ്രായമേറിയ മുകേഷിന്റെ കഥാപാത്രം പത്ത് സെക്കന്‍ഡ് മാത്രം തനിക്ക് അതിമാനുഷിക ശക്തിയും ഊര്‍ജ്ജവും ലഭിക്കുന്നത് സ്വപ്നം കാണുന്നതാണ് ആ രംഗം. നേരത്തെ ഇതിന്റെ എഴുത്തുകാര്‍ സൂപ്പര്‍മാനെ ആയിരുന്നു ഇത് പോലെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീട് ഞങ്ങളുടെ ഒക്കെ ചെറുപ്പകാല തലമുറയെ പ്രചോദിപ്പിച്ച ശക്തിമാനെ ഉള്‍പ്പെടുത്താന്‍ ഞാനാണ് നിര്‍ദ്ദേശിച്ചത്. ഈ ഖേദപ്രകടനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന എല്ലാ വിവാദങ്ങളും കെട്ടടങ്ങുമെന്നും പ്രതീക്ഷിക്കുന്നു.” ഒമര്‍ ലുലു കുറിപ്പില്‍ വ്യക്തമാക്കി.