ഇനിയും ചര്‍ച്ചയാവേണ്ട ചില രാഷ്ട്രീയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ചിത്രമാണ് 'മായാനദി'

ഇനിയും ചര്‍ച്ചയാവേണ്ട ചില രാഷ്ട്രീയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ചിത്രമാണ് “മായാനദി”യെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. കുറ്റവും ശിക്ഷയും തമ്മിലുള്ളരാഷ്ട്രീയം ഇനിയും കൂടുതല്‍ ചര്‍ച്ചയാവേണ്ട വിഷയം തന്നെ, മലയാളി കാലങ്ങളായി കണ്ടു ശീലിച്ച വിശുദ്ധ പ്രണയങ്ങളുടെ പരപ്പുകളില്‍ നിന്ന് അല്‍പംകൂടി ആഴത്തിലിറങ്ങി നിന്ന് വളരെ കൃത്യമായ, ഇനിയും ചര്‍ച്ചയാവേണ്ട ചില രാഷ്ട്രീയങ്ങളിലേക്ക് ചിത്രം വിരല്‍ ചൂണ്ടുന്നു.- എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

മായാനദിയില്‍ സൗബിന്‍ അവതരിപ്പിച്ച കഥപാത്രം ചെറിയ തോതില്‍ തന്നെ നിരാശപ്പെടുത്തിയെന്നും അദ്ദഹം പറഞ്ഞു. ആ മുസ്‌ലിം സ്റ്റീരിയോടൈപ്പ് കഥാപാത്രം തന്നില്‍ ചിരിയുണര്‍ത്തിയില്ലെന്നും എന്‍.എസ് മാധവന്‍ തന്റെ ട്വീറ്റില്‍ പറയുന്നു. ഇപ്പോഴും സ്ത്രീകള്‍ക്ക് സ്വന്തമായ തിരഞ്ഞെടുപ്പുകള്‍ ഇല്ലെന്നു തന്നെ ഈ രംഗം ഓര്‍മിപ്പിക്കുന്നു. ഇനി അങ്ങനൊരു തിരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ ഉണ്ടെങ്കില്‍ തന്നെ അത് സമൂഹത്തിലെ ഉയര്‍ച്ചതാഴ്ചകളുടെയും, ജാതിയുടെയും അടിസ്ഥാനത്തിലായിരിക്കും. ചിത്രത്തില്‍ അപ്പുവിന് കഴിയുന്നത് സമീറയ്ക്ക് കഴിയാതെ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയത ചിത്രമാണ് മായാനദി. ടൊവിനോ നായകനായ ചിത്രത്തില്‍ ഐശ്വര്യയാണ് നായിക. ശ്യാം പുഷ്‌കറും ദിലീഷ് നായരും തിരിക്കഥഎഴുതിയ ചിത്രത്തിന്റെ കഥ അമല്‍ നീരദിന്റേതാണ്.