നിവിൻ പോളിയുടെ പരാതിയിൽ നിർമ്മാതാവ് പിഎസ് ഷംനാസിനെതിരെ കേസെടുത്ത് പൊലീസ്. ആക്ഷൻ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയിൽ പാലാരിവട്ടം പൊലീസാണ് ഷംനാസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സമ്മതപത്രത്തിൽ നിവിന്റെ വ്യാജ ഒപ്പിട്ട ശേഷം കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിൽ സമർപ്പിച്ച് ഷംനാസിന്റെ നിർമ്മാണ കമ്പനിയുടെ പേരിൽ സിനിമ രജിസ്റ്റർ ചെയ്തുവെന്നാണ് നിവിന്റെ ആരോപണം. നിവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഷംനാസിനെതിരെ വഞ്ചനാകുറ്റത്തിന് പുറമെ വ്യാജരേഖ ചമച്ചുവെന്ന കുറ്റവും ചുമത്തി. ഇതേ സിനിമയുടെ വിദേശ വിതരണാവകാശം തന്റെ അറിവില്ലാതെ വിദേശ കമ്പനിക്ക് നൽകിയെന്ന് ആരോപിച്ചാണ് നേരത്തെ നിവിനും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ ഷംനാസ് പരാതി നൽകിയത്.
ഷംനാസിന്റെ പരാതിയിൽ മൊഴിയെടുക്കാൻ തലയോലപ്പറമ്പ് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് നിവിൻ ഷംനാസിനെതിരെ കൊച്ചിയിൽ പരാതി നൽകിയത്. ആക്ഷൻ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ൽ നിവിൻ പോളി, സംവിധായകൻ ഏബ്രിഡ് ഷൈൻ, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറിൽ നിന്നും ചിത്രത്തിൻറെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി ചേർത്ത രേഖ ഹാജരാക്കിയെന്നുമാണ് താരത്തിന്റെ പരാതിയിൽ പറയുന്നത്.
Read more
കരാർ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കേ, നിവിൻ പോളിയെ സമൂഹമധ്യത്തിൽ അപമാനിക്കുന്നതിനും ഭീഷണിപ്പെടുത്തി തൻറെ കാര്യം നേടുന്നതിനും വേണ്ടി ഷംനാസ് ഗൂഡാലോചന നടത്തിയതായി പരാതിയിൽ പറയുന്നു. വ്യാജ ഒപ്പിട്ടതായുള്ള പരാതിയിൽ ഫിലിം ചേംബറും ഷംനാസിനെതിരെ നടപടികൾ സ്വീകരിച്ചേക്കും. പൊലീസ് കേസ് നൽകുന്നത് കൂടാതെ ഇയാളുടെ നിർമ്മാണ കമ്പനിക്ക് ഫിലിം ചേംബർ നിരോധനം ഏർപ്പെടുത്താനും സാധ്യതയുണ്ട്.









