ലേലം ഇഷ്ടമായവര്‍ക്ക് കാവലും ഇഷ്ടമാകും, 'സുരേഷ് അങ്കിളിനെ വെച്ച് സിനിമ ചെയ്യാന്‍ കഴിഞ്ഞത് പ്രിവിലേജ്, അച്ഛനെപ്പോലെ എഴുതാനുള്ള വൈഭവം എനിക്കില്ല; നിതിന്‍ രണ്‍ജി പണിക്കര്‍

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ശക്തമായ കഥാപാത്രമായെത്തുന്ന ‘കാവല്‍’ തിയറ്ററുകളിലേക്ക് എത്തുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂക്കയെയും സുരേഷ് അങ്കിളിനെയും വെച്ച് സിനിമ ചെയ്യുന്നത് വെല്ലുവിളി എന്നതിന് അപ്പുറത്തേക്ക് അതൊരു പ്രിവിലേജ് ആണ്. സിനിമ മനസില്‍ സ്വപ്നമായി നടന്നു കൊണ്ടിരുന്ന കാലത്ത് പോലും ആദ്യത്തെ സിനിമ മമ്മൂക്കയെ വെച്ച് ചെയ്യാന്‍ കഴിയുമെന്നോ രണ്ടാമത്തെ സിനിമ സുരേഷ് അങ്കിളിനെ വെച്ച് ചെയ്യാന്‍ കഴിയുമെന്നോ കരുതിയിരുന്നില്ലെന്നും നിതിന്‍ പറഞ്ഞു.

തന്നെപ്പോലെ ഒരു തുടക്കക്കാരന് ഇവരില്‍ നിന്ന് പഠിക്കാന്‍ ഒരുപാടുണ്ട്. അതുകൊണ്ട് തുടക്കത്തില്‍ തന്നെ ഇവരില്‍ നിന്ന് കുറച്ചൊക്കെ പഠിക്കാം എന്നതാണ് തീരുമാനമെന്നും നിതിന്‍ പറഞ്ഞു. ലേലം ഇഷ്ടപ്പെട്ടവര്‍ക്ക് കാവല്‍ ഇഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരേഷ് ഗോപിക്ക് വേണ്ടി എഴുതിയ സിനിമ ആണെങ്കില്‍ കൂടി സിനിമയ്ക്ക് ഡിമാന്‍ഡ് ചെയ്യുന്നത് മാത്രമേ എഴുതിയിട്ടുള്ളൂ. അച്ഛന്‍ എഴുതുന്നത് പോലെ എഴുതാനുള്ള വൈഭവം തനിക്കില്ലെന്ന് പറഞ്ഞ നിതിന്‍ അച്ഛന്‍ ഒരു നടനാകുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചിട്ടില്ലെന്നും പറഞ്ഞു. സുരേഷ് ഗോപി ഫുള്‍ നൈറ്റ് ഒക്കെ നിന്ന് ഫൈറ്റുകള്‍ കുറേ എടുത്തിട്ടുണ്ടെന്നും നിതിന്‍ പറഞ്ഞു.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിച്ചിരിക്കുന്ന കാവല്‍ ‘ നവംബര്‍ 25ന് റിലീസ് ചെയ്യും. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളില്‍ ആണ് ‘കാവല്‍’ പ്രദര്‍ശനത്തിനെത്തുക. നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം. രണ്‍ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്.

ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി.