നിമിഷ സജയന് എതിരായ പോസ്റ്റ് മുക്കിയെന്ന് വാര്‍ത്ത, പിന്നാലെ വിശദീകരണവുമായി സന്ദീപ് ജി. വാര്യര്‍

നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍ പിന്‍വലിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ്. ഫെയ്‌സ്ബുക്ക് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്ന് നീക്കിയതായിരുന്നുവെന്നും ഇപ്പോള്‍ തിരിച്ചു തന്നുവെന്നും കമന്റിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

നടി 1.14 കോടി രൂപയുടെ വരുമാനം ഒളിപ്പിച്ചുവെന്ന് സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയതായായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണം. 20.65 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പമാണ് നിമിഷ നടത്തിയതെന്നും പോസ്റ്റില്‍ ആരോപിച്ചു.

‘നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജന്‍സ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവര്‍ക്ക് സമന്‍സ് നല്‍കുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായര്‍ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതില്‍ പിശക് സംഭവിച്ചതായി അവര്‍ സമ്മതിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിമിഷ സജയന്‍ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്’, പോസ്റ്റില്‍ ആരോപിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:
‘പ്രമുഖ നടി നിമിഷ സജയന്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജന്‍സ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവര്‍ക്ക് സമന്‍സ് നല്‍കുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായര്‍ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതില്‍ പിശക് സംഭവിച്ചതായി അവര്‍ സമ്മതിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിമിഷ സജയന്‍ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണര്‍ (ഐബി ) യുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടുന്നു.

സംസ്ഥാനത്തെ ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ നികുതി അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ നേരത്തെ ആവശ്യപ്പെട്ടപ്പോള്‍ വിവാദമാക്കിയ ആളുകള്‍ തന്നെയാണ് നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ. സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയന്‍ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത്. ടാക്സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല.. പിന്നെയാ’