തമിഴിലെ മഹേഷിന്റെ പ്രതികാരം "നിമിർ" കേരളത്തിൽ ഫെബ്രുവരി രണ്ടിന്

മലയാള സിനിമാ പ്രേമികൾക്ക് വ്യത്യസ്തമായ ഒരു പ്രമേയത്തിലൂടെ ദൃശ്യവിസ്മയമൊരുക്കിയ ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്റെ പ്രതികാരം, തമിഴ് വേർഷൻ “നിമിർ” ഫെബ്രുവരി രണ്ട് മുതൽ കേരളത്തിൽ പ്രദർശനത്തിനെത്തും. തമിഴ്‌നാട്ടിൽ ഇതിനോടകം മികച്ച പ്രതികരണമാണ് നിമിറിന് ലഭിക്കുന്നത്.

മഹേഷിന്റെ പ്രതികാരം പോലെ ആയിരിക്കില്ല തമിഴ് പതിപ്പെന്നും കഥയിലും കഥാപാത്രങ്ങളിലും ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കുമെന്നും തമിഴ് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ചിത്രത്തില്‍ മാറ്റം വരുത്തുമെന്നും സംവിധായകൻ പ്രിയദര്‍ശന്‍ പറഞ്ഞു. പ്രിയദര്‍ശന്‍ വീണ്ടും തമിഴകത്തേയ്ക്ക് എത്തുന്ന ചിത്രം കൂടിയാണ് “നിമിർ”.

രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലുള്ള മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ നിമിറിന് മലയാളിത്തിൽ നിന്ന് വ്യത്യസ്തമായി ചില സംഭവ വികാസങ്ങൾ ഉള്ളതായാണ് വിവരം. തമിഴ് സിനിമ റിവ്യൂ സൈറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഉദയനിധി സ്റ്റാലിൻ നായകനായും, വില്ലനായി സമുദ്രക്കനിയുമാണ് വേഷമിടുന്നത്.

മലയാളത്തില്‍ സുജിത് ശങ്കര്‍ അവതരിപ്പിച്ച ജിംസനെന്ന വില്ലന്‍ കഥാപാത്രത്തെയാണ് തമിഴ് റീമേക്കില്‍ സമുദ്രക്കനി അവതരിപ്പിക്കുന്നത്. മലയാളത്തില്‍ അപര്‍ണ ബാലമുരളി ചെയ്ത ജിംസിയുടെ കഥാപാത്രം നമിത പ്രമോദ് ആണ് തമിഴിൽ അവതരിപ്പിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.