'നിനക്കും മറ്റുള്ളവരെ പോലെയാകണ്ടേ' എന്ന് ചോദിച്ച് ആദ്യമായി സിനിമയില്‍ അവസരം വാങ്ങിത്തന്നത് മമ്മൂക്ക

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് നസീര്‍ സംക്രാന്തി. ഇപ്പോഴിതാ സിനിമയിലെത്തിയ കഥ പറഞ്ഞിരിക്കുകയാണ് താരം. മമ്മൂട്ടിയാണ് തനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നതെന്ന് വനിതയുമായുള്ള അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.

നസീറിന്റെ വാക്കുകള്‍

മമ്മൂക്കയാണ് മനസില്‍ സിനിമാ മോഹത്തിന്റെ വിത്തുപാകിയത്. നാടൊട്ടുക്കും മൈ ട്രീ ചലഞ്ചുമായി മരം വയ്ക്കുന്നതു പോലൊരു പരിപാടി. പോത്തന്‍ വാവയുടെ ഷൂട്ടിങ് ആലപ്പുഴയില്‍ നടക്കുകയാണ്. ഞങ്ങള്‍ക്ക് റിഹേഴ്സലിനായി നല്‍കിയ ഹോട്ടലിലാണ് മമ്മൂക്ക താമസിക്കുന്നത്. ഷാജോണിനെ നേരത്തേ തന്നെ മമ്മൂക്കയ്ക്ക് പരിചയമുണ്ട്. അവന്റെ കൂടെയാണ് അദ്ദേഹത്തെ കാണാന്‍ പോയത്. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ മമ്മൂക്കയുടെ ചോദ്യമെത്തി. “ഒപ്പമുള്ളവര്‍ എല്ലാം സിനിമയില്‍ എത്തിയല്ലോ? നിനക്കും സിനിമയില്‍ അഭിനയിക്കേണ്ടേ..?” വേണം എന്ന് ഉത്തരം പറഞ്ഞപ്പോള്‍ ഉടന്‍ വന്നു അടുത്ത ചോദ്യം.

“അതിന് നിന്നെ ആര്‍ക്കറിയാം. നീ പെണ്ണല്ലേ? പെണ്‍വേഷം കെട്ടുന്നത് നിര്‍ത്തണം. ഇനി മേലാല്‍ അതുപോലുള്ള സ്‌കിറ്റുകള്‍ കളിക്കരുത്. അക്ഷരംപ്രതി അനുസരിക്കാന്‍ സാധിച്ചില്ലെങ്കിലും അതിനുശേഷം ഒഴിവാക്കാന്‍ പറ്റുന്ന പെണ്‍വേഷങ്ങള്‍ എല്ലാം ഒഴിവാക്കി. ഇപ്പോഴും മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്. അദ്ദേഹം ചെയര്‍മാനായിരിക്കുന്ന ചാനലില്‍ ഷോ ചെയ്യാന്‍ അവസരം നല്‍കി. സിനിമകളില്‍ റോളുകള്‍ ശിപാര്‍ശ ചെയ്തു വാങ്ങിത്തരും. അങ്ങനെയാണ് ഉട്ടോപ്യയിലെ രാജാവിലും മറ്റും പ്രാധാന്യമുള്ള റോളുകള്‍ കിട്ടിയത്. ഏറ്റവും ഒടുവില്‍ തോപ്പില്‍ ജോപ്പനില്‍ വരെ എനിക്ക് അവസരം വാങ്ങി നല്‍കിയത് മമ്മൂക്കയാണ്.