നയന്‍താര വിവാഹം; വിഘ്‌നേഷിന്റെ പ്രവൃത്തി ചൊടിപ്പിച്ചു, വിവാഹവീഡിയോ സംപ്രേഷണം ചെയ്യില്ലെന്ന് നെറ്റ്ഫ്‌ളിക്‌സ്

താരദമ്പതികളായ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ വിഡിയോ സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും നെറ്റ്ഫ്‌ലിക്‌സ് പിന്മാറിയതായി റിപ്പോര്‍ട്ട് ്. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംപ്രേഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്ക് ഇവര്‍ നല്‍കിയതായി വാര്‍ത്തയുണ്ടായിരുന്നു.

വിവാഹച്ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവന്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതാണ് നെറ്റ്ഫ്‌ലിക്‌സ് ടീമിനെ ചൊടിപ്പിച്ചതെന്നും വിവാഹച്ചടങ്ങിലെ അതിഥികളുടെ മുഴുവന്‍ ചിത്രങ്ങളും പുറത്തുവന്നതിനാല്‍ വിഡിയോയ്ക്കായി പ്രത്യേക താല്‍പര്യം ആളുകളില്‍ ഉണ്ടാകില്ലെന്ന് ഇവര്‍ വിലയിരുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താര-വിഘ്‌നേഷ് വിവാഹം നടന്നത്. താലിയെടുത്തു നല്‍കിയതു രജനികാന്താണ്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറുഖ് ഖാന്‍, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാര്‍ത്തി, ശരത് കുമാര്‍, സംവിധായകരായ മണിരത്‌നം, കെ.എസ്.രവികുമാര്‍, നിര്‍മാതാവ് ബോണി കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നല്‍കിയിരുന്നതിനാല്‍ അതിഥികളുടെ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ സ്റ്റിക്കര്‍ പതിച്ചു മറച്ചിരുന്നു.സംവിധായകന്‍ ഗൗതം മേനോനാണു വിവാഹ ചിത്രീകരണത്തിനു നേതൃത്വം നല്‍കിയത്. കത്തല്‍ ബിരിയാണി എന്ന പേരില്‍ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകര്‍ഷണം.