ഇന്ദിരാ ഗാന്ധിയും നർഗീസ് ദത്തും പുറത്ത്; ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റുന്നു

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റാൻ നിർദ്ദേശവുമായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്ക്കാരത്തിൽ നിന്ന് പ്രശസ്ത നടി നർഗീസ് ദത്തിന്‍റെയും പേരുകളാണ് ഒഴിവാക്കിയത്.

ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് ഇനി മുതല്‍ ദേശീയ, സാമൂഹിക, പാരിസ്ഥിതി മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്ന പേരിലായിരിക്കും നൽകുന്നത്.

പ്രിയദർശൻ ഉൾപ്പെടെയുള്ള അംഗങ്ങളാണ് പേര് മാറ്റത്തിന് പിന്നിലെ സമിതിയുടെ പിന്നിലുള്ളത്. ഇതിന് പുറമെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങളുടെ തുക ഉയർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ നേരത്തെ നിർമാതാവിനും സംവിധായകനും വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി മുതൽ സംവിധായകന് മാത്രമായിരിക്കും നൽകുക.

അഡീഷണൽ സെക്രട്ടറി നീർജ ശേഖറാണ് സമിതിയുടെ അധ്യക്ഷൻ. സംവിധായകൻ പ്രിയദർശൻ, വിപുൽ ഷാ, ഹവോബാം പബൻ കുമാർ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) മേധാവി പ്രസൂൺ ജോഷി, ഛായാഗ്രാഹകൻ എസ് നല്ലമുത്തു, വാർത്താവിനിമയ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പൃഥുൽ കുമാർ, മന്ത്രാലയത്തിന്റെ ഡയറക്ടർ കമലേഷ് കുമാർ സിൻഹ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.