ദേശീയ പുരസ്‌കാരം സ്വീകരിക്കാന്‍ കുടുംബസമേതം രജനി

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതി ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് സ്വീകരിക്കാന്‍ കുടുംബസമേതം ഡല്‍ഹിയിലെത്തി രജനീകാന്ത്.

67-ാമത് ദേശീയചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രജനിക്ക് പുരസ്‌കാരം സമ്മാനിച്ചു. രജനിക്കൊപ്പം ഭാര്യ ലത, മകള്‍ ഐശ്വര്യ, മരുമകന്‍ ധനുഷ് എന്നിവരും ചടങ്ങിനെത്തി. അസുരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിനാണ് മികച്ച നടനുള്ള പുരസ്‌കാരം.

പതിമൂന്ന് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാളത്തിനുള്ളത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ ആണ് മികച്ച ചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമയുടെ സംവിധയകന്‍ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായരും ഏറ്റുവാങ്ങി.

മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാവര്‍മ്മയും , മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ളത് രഞ്ജിത്തും ചമയത്തിന് സുജിത്ത് സുധാകരന്‍, സായി എന്നിവരും സ്വീകരിക്കും. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ജെല്ലിക്കട്ടിന്റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ്. റസൂല്‍ പൂക്കുട്ടി, ബിബിന്‍ ദേവ് എന്നിവര്‍ക്കാണ് ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം.