'നരേന്ദ്ര മോദി ബയോപിക് തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള ചീപ്പ് നാടകം', മോദിക്കും സിനിമയ്ക്കുമെതിരെ രൂക്ഷവിമര്‍ശനം; ചിത്രം ഏപ്രില്‍ 12ന്

വിവേക് ഒബ്‌റോയി പ്രധാനവേഷത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത ചിത്രം പിഎം നരേന്ദ്ര മോദി എന്ന ചിത്രം ഏപ്രില്‍ 12 ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതിന് പിന്നാലെ മോദിക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ. പടം ഇത്ര പെട്ടെന്ന് ഇറക്കുന്നത് തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടാണോ എന്ന ചോദ്യം ഉയര്‍ത്തുകയാണ് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ. ആദ്യഘട്ട ലോക്സഭ തി രഞ്ഞെടുപ്പിന് മുമ്പാണ് പടം തിയേറ്ററുകളില്‍ എത്തുക. 27 ഭാഷകളില്‍ നേരത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. ദര്‍ശന്‍ കുമാര്‍, ബൊമന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന ബഹാബ്, ബര്‍ഗ ബിസ്ത് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മേരി കോം, സറബ്ജിത്ത് എന്നീ ബയോപിക്കുകള്‍ സംവിധാനം ചെയ്ത ഓമാംഗ് കുമാര്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അവസാന പകുതി മുംബൈയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു.

ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി മഞ്ഞിലൂടെ നടന്ന് മോദിയുടെ റോള്‍ അവതരിപ്പിക്കുന്ന വിവേക് ഒബ്‌റോയിക്ക് പരിക്ക് പറ്റിയത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തിരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെ കുറിച്ച് പറയുന്നത്.