'തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന നാടക ട്രൂപ്പിലെ അംഗങ്ങള്‍ മയക്കത്തിലാകുന്നു'; നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ കഥ ഇതാണ്

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കോംമ്പോയില്‍ ഒരുങ്ങുന്ന ചിത്രത്തെ കുറിച്ച് പല വിധത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ചിത്രത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ ഐഎഫ്എഫ്‌കെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

27-ാമത് ഐഎഫ്എഫ്‌കെയില്‍ ചിത്രം മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തെ കുറിച്ചുള്ള വിശദീകരണമാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിശദീകരണം:

തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങളെല്ലാം നല്ലൊരു ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നു. ട്രൂപ്പിന്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് വണ്ടി തിരിക്കുന്നു. ആ ഗ്രാമത്തിലെ സുന്ദരം എന്ന വ്യക്തിയുടെ ആത്മാവില്‍ ജയിംസ് വിലയം പ്രാപിക്കുന്നു.

അതില്‍ ഉള്‍പ്പെട്ട രണ്ട് കുടുംബങ്ങള്‍ക്കും അയാള്‍ സുന്ദരം ആയി ജീവിക്കുന്നത് കണ്ട് നില്‍ക്കാനേ കഴിയുന്നുള്ളൂ. ജയിംസിന്റെ ഉള്ളില്‍ കുടികൊള്ളുന്നത് തന്റെ ആത്മാവ് ആണെന്ന സത്യം പതിയെ മനസ്സിലാവുമ്പോള്‍ സുന്ദരം ആകെ ആശങ്കാകുലനാകുന്നു…