'ഈശോ' വീണ്ടും വിവാദത്തില്‍; ഫിലിം ചേംബറില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല, ചട്ടലംഘനം നടത്തിയെന്ന് ആരോപണം

നാദിര്‍ഷ- ജയസൂര്യ ചിത്രം വീണ്ടും വിവാദത്തിലേക്ക്. ‘ഈശോ’ എന്ന പേര് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ആരോപണം. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്നേ രജിസ്റ്ററേഷന്‍ നടപടികള്‍ സ്വീകരിക്കണം എന്നതാണ് ചട്ടം. എന്നാല്‍ ഈശോ എന്ന ചിത്രം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് ഭാരവാഹികള്‍ പറയുന്നത്.

എക്സ്‌ക്യൂട്ടിവ് കമ്മിറ്റി കൂടിയ ശേഷം മാത്രമേ ചിത്രത്തിന്റെ രജിസ്റ്ററേഷന്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളു. ഈ മാസം അവസാനം മാത്രമായിരിക്കും ഇനി ഒരു എക്സ്‌ക്യൂട്ടിവ് യോഗം ചേരുകയുള്ളു എന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘നോട്ട് ഫ്രം ദ ബൈബിള്‍’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ പേരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചില ക്രിസ്ത്യന്‍ സംഘടനകളും വൈദികരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേര് മാറ്റില്ല എന്നാണ് നാദിര്‍ഷ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്. താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നുമില്ലെന്ന് വ്യക്തമാക്കി ഈശോയുടെ തിരക്കഥാകൃത്ത് സുനീഷ് വാരനാടും രംഗത്തെത്തിയിരുന്നു. പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമുണ്ടാകുന്ന വിവാദത്തിന്റെ ഉദ്ദേശം എന്തെന്ന് ചിന്തിക്കാന്‍ പ്രബുദ്ധ കേരളത്തിലെ മലയാളികള്‍ക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസം എന്നും തിരക്കഥാകൃത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.