'ഹിഗ്വിറ്റ' എന്ന പേരിന് കോപ്പിറൈറ്റില്ല, എന്നേക്കാള്‍ മുമ്പ് വേറൊരാള്‍ സിനിമ എടുക്കുന്നതാണ് കുഴപ്പം: എന്‍.എസ് മാധവന്‍

‘ഹിഗ്വിറ്റ’ എന്ന പേരില്‍ തന്നെ തന്റെ കഥ സിനിമയാക്കാന്‍ ഇനി കഴിയില്ല എന്ന കാരണമാണ് തന്നെ ദുഖിപ്പിച്ചതെന്ന് എന്‍.എസ് മാധവന്‍. ആ പേരിന് കോപ്പിറൈറ്റ് ഒന്നുമില്ല തനിക്ക് മുമ്പ് ആ പേര് മറ്റൊരാള്‍ എടുത്തതിലുള്ള ദുഖമാണ് പങ്കുവച്ചത് എന്നാണ് എന്‍.എസ് മാധവന്‍ പ്രതികരിക്കുന്നത്.

‘ഹിഗ്വിറ്റ’ എന്ന പേരില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തിയതിന് പിന്നാലെയാണ് എന്‍.എസ് മാധവന്‍ ദുഖം പങ്കുവച്ച് രംഗത്തെത്തിയത്. ഇതോടെ സിനിമയുടെ പേര് ഫിലിം ചേംബര്‍ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാധവന്‍ പ്രതികരിച്ചിരിക്കുന്നത്.

വിവാദം തന്നെ ദുഖിതനാക്കി. ‘ഹിഗ്വിറ്റ’ എന്ന പേരില്‍ കഥ തനിക്ക് ഇനി സിനിമയാക്കാന്‍ ആവില്ല, അതാണ് തന്നെ ദുഖിപ്പിച്ചത്. ഒരു പേരിന് ആര്‍ക്കും കോപ്പി റൈറ്റില്ല, തന്റെ കഥ സിനിമയാക്കുന്നതിന് മുമ്പ് ആ പേര് മറ്റൊരാള്‍ എടുക്കുന്നതിലുള്ള വിഷമമാണ് പറഞ്ഞത്.

പ്രാഥമിക ചര്‍ച്ചകള്‍ മുന്നോട്ട് പോവുകയാണ്. ഫിലിം ചേംബറിന് അപേക്ഷ നല്‍കിയിരുന്നു താന്‍ കോപ്പി റൈറ്റും ലഫ്റ്റുമല്ല മിഡിലാണ് എന്നാണ് എന്‍.എസ് മാധവന്‍ പറയുന്നത്. അതേസമയം, ഹിഗ്വിറ്റ എന്ന സിനിമയുടെ പേര് മാറ്റില്ല എന്ന നിലപാടിലാണ് സംവിധായകന്‍ ഹേമന്ത് നായര്‍.

ഡിസംബര്‍ 22ന് റിലീസ് ചെയ്യുകയാണെന്നും ഇനി പേര് മാറ്റാനാവില്ല എന്നുമാണ് സംവിധായകന്‍ പറയുന്നത്. എഴുത്തുകാരന്റെ അനുമതി നേടിയാല്‍ മാത്രമേ സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേരിടാന്‍ ആവുകയുള്ളു എന്ന ഫിലിം ചേംബറിന്റെ നിര്‍ദേശത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.