'ആൾക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് എന്താണോ അതാണ് സെൻസർഷിപ്പ് കലയോട് ചെയ്യുന്നത്', ജെഎസ്കെ വിവാദത്തിൽ പ്രതികരണവുമായി മുരളി ഗോപി

ജെഎസ്കെ സിനിമയുമായി ബന്ധപ്പെട്ട സെൻസർ‌ഷിപ്പ് വിവാദത്തിൽ പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സുരേഷ് ഗോപി നായകനായ ചിത്രത്തിന്റെ പേര് മാറ്റാൻ അണിയറക്കാർ നിർബന്ധിതരായ സാഹചര്യത്തിലാണ് മുരളി ഗോപിയുടെ പോസ്റ്റ്. ‘ആൾക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നത് സെൻസർഷിപ്പ് കലയോട് ചെയ്യുന്നുവെന്ന്’ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. അമേരിക്കൻ സാഹിത്യകാരൻ ഹെന്റി ലൂയിസ് ഗേറ്റ്സിന്റെ വാചകങ്ങളാണ് താരം ഫേസ്ബുക്കിൽ പങ്കുവച്ചത്.

നിരവധി പേരാണ് മുരളി ഗോപിയുടെ പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് ലൈക്കും കമന്റുമിട്ട് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സെൻസർ ബോർഡ് ഹൈക്കോടതിയിൽ പറഞ്ഞ പേരുമാറ്റാനുളള നിർദേശം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിർമ്മാതാക്കൾ അംഗീകരിച്ചത്. ഇതുപ്രകാരം ജാനകി എന്ന പേര് ജാനകി വി എന്നാക്കി മാറ്റുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ സിനിമയിലെ ചില ഭാഗങ്ങളിലെ സംഭാഷണം മ്യൂട്ട് ചെയ്യാനുളള നിർദേശവും അണിയറക്കാർ അംഗീകരിച്ചു.

Read more

ജാനകി എന്ന പേര് രാമായണത്തിലെ സീതയുടേതാണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുമെന്നുളള വിചിത്രവാദം പറഞ്ഞാണ് നേരത്തെ സെൻസർ ബോർഡ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. തുടർന്ന് സുരേഷ് ഗോപി ചിത്രത്തിന്റെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.