എം.ടിയുടെ 'ഓളവും തീരവും'; ബാപ്പൂട്ടിയായി മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ചിത്രം അടുത്ത മാസം

എംടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ സിനിമയുടെ ചിത്രീകരണം ജൂലൈ അഞ്ചിന് ആരംഭിക്കും. ‘ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിക്കും എന്നാണ് കാന്‍ ചാനല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. സന്തോഷ് ശിവനായിരിക്കും ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. സാബു സിറില്‍ ആണ് കല സംവിധാനം നിര്‍വഹിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രത്തില്‍ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക.1970ല്‍ പിഎന്‍ മേനോന്റെ സംവിധാനത്തില്‍ ചെറുകഥ സിനിമയാക്കിയിരുന്നു. മധു ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

എംടിയുടെ മകള്‍ അശ്വതി വി നായര്‍, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ മറ്റ് സംവിധായകര്‍. ‘വില്‍പ്പന’ എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. തിരക്കഥയും എംടി തന്നെ. ചിത്രത്തില്‍ നായകനായി ആസിഫ് അലിയും മധുബാലയുമാണ് എത്തുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ‘ഷെര്‍ലക്ക്’ എന്ന കഥയാണ് മഹേഷ് നാരായണന്‍ ഒരുക്കുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന കഥ ലിജോ ജോസ് പെല്ലിശ്ശേരിയും സംവിധാനം ചെയ്യുന്നു.

സന്തോഷ് ശിവന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘അഭയം തേടി’ എന്ന കഥയില്‍ സിദ്ദിഖ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. പാര്‍വ്വതി, നരേന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘കാഴ്ച’ എന്ന കഥ ശ്യാമപ്രസാദും ജയരാജിന്റെ ‘സ്വര്‍ഗ്ഗം തുറക്കുന്ന സമയ’ത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്മി എന്നിവര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും എത്തുന്നു. രതീഷ് അമ്പാട്ടിന്റെ സംവിധാനത്തില്‍ ‘കടല്‍ക്കാറ്റി’ല്‍ ഇന്ദ്രജിത്തിനൊപ്പം അപര്‍ണ്ണ ബാലമുരളി, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.