സ്ത്രീകള്‍ക്ക് അടുക്കള പണി ചെയ്യുന്നതില്‍ എന്താണ് പ്രശ്‌നം; 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' റീമേക്കിനെതിരെ പുരുഷാവകാശ സംഘടന

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ സിനിമയുടെ ഹിന്ദി റീമേക്ക് ‘മിസിസ്’ ചിത്രത്തിനെതിരെ പുരുഷാവകാശ സംഘടനയായ ദി സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍ രംഗത്ത്. ഡയറക്ട് ഒ.ടി.ടി റിലീസ് ആയാണ് മിസിസ് എത്തിയത്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ചിത്രത്തെ വിമര്‍ശിച്ചാണ് പുരുഷ കമ്മീഷന്‍ എത്തിയിരിക്കുന്നത്. ചിത്രം ഫെമിനിസ്റ്റ് ഗെയിം കളിക്കുകയാണ് എന്നാണ് വിമര്‍ശനം.

എപ്പോഴും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സിനിമകളില്‍ ഉയര്‍ത്തി കാണിക്കപ്പെടുകയാണെന്നും കുട്ടികള്‍, പുരുഷന്മാര്‍, പ്രായമായവര്‍, മാനസികവും ശാരീരികവുമായി പ്രശ്‌നങ്ങളുള്ളവര്‍ മുതലായ മറ്റ് ദുര്‍ബല വിഭാഗങ്ങളെ അവഗണിക്കുകയാണെന്നും സംഘടന എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.

”ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണത്തെ പറ്റിയുള്ള നയങ്ങളില്‍ 80 ശതമാനവും സ്ത്രീകളുടെ പ്രശ്‌നങ്ങളാണ്. സ്ത്രീകള്‍ കഷ്ടപ്പെടുന്നു, കുട്ടികള്‍ക്ക് കുടുംബത്തില്‍ നിന്നും ഒരു പീഡനവുമേല്‍ക്കുന്നില്ല. സ്ത്രീകള്‍ കഷ്ടപ്പെടുന്നു, പുരുഷന്മാര്‍ ഒരു കുറ്റകൃത്യവും നേരിടുന്നില്ല. സ്ത്രീകള്‍ കഷ്ടപ്പെടുന്നു, മുതിര്‍ന്ന പൗരന്മാര്‍ ഒരു അധിക്ഷേപവും നേരിടുന്നില്ല.”

”സ്ത്രീകള്‍ കഷ്ടപ്പെടുന്നു, ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഒരു കഷ്ടപ്പാടുമില്ല” എന്നാണ് സംഘടന എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്. ”പച്ചക്കറി അരിയുന്നതിലും പാചകം ചെയ്യുന്നതിലും കയ്യുറ ഉപയോഗിച്ച് പാത്രം കഴുകുന്നതിലും സ്ത്രീകള്‍ക്ക് എന്താണ് പ്രശ്‌നം? ഒന്നുമില്ല. സത്യത്തില്‍ പാചകം ഒരു ധ്യാനമാണ്” എന്നാണ് മറ്റൊരു പോസ്റ്റില്‍ സംഘടന പറയുന്നത്.

അതേസമയം, ജിയോ ബേബിയുടെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായയത്. ഇതേ പേരില്‍ തന്നെ 2023ല്‍ ചിത്രത്തിന്റെ തമിഴ് റീമേക്കും എത്തിയിരുന്നു. ഫെബ്രുവരി 7ന് സീ5ല്‍ ആണ് സന്യ മല്‍ഹോത്ര നായികയായ മിസിസ് സ്ട്രീമിങ് ആരംഭിച്ചത്.

Read more