'ക്രെഡിറ്റ്' വെയ്ക്കാത്ത സിനിമാ പേരുകളോ? സിനിമാക്കാര്‍ 'ഓസിന്' ചൂണ്ടിക്കൊണ്ടു പോയതോ?

‘ഹിഗ്വിറ്റ’ വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. പോര് മുറുകുകയാണ്. ഒരു വിഭാഗം സംവിധായകര്‍ സിനിമയുടെ സംവിധായകന്‍ ഹേമന്ദ് നായര്‍ക്കൊപ്പമാണെങ്കില്‍ എഴുത്തുകാരും മറ്റും എന്‍.എസ് മാധവനൊപ്പം നിലകൊള്ളുകയാണ്. പ്രശസ്ത കൊളംബിയന്‍ ഫുട്‌ബോള്‍ ഗോള്‍ കീപ്പര്‍ റെനെ ഹിഗ്വിറ്റയുടെ പേര് നല്‍കിയാണ്, ‘ഹിഗ്വിറ്റ’ എന്ന പേരില്‍ എന്‍.എസ് മാധവന്‍ കഥ എഴുതിയത്. ആ പേര് ആര്‍ക്കും കോപ്പിറൈറ്റ് ഉള്ളതല്ല എന്ന വാദമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. താന്‍ സിനിമ ആക്കുന്നതിന് മുമ്പ് അതേ പേരില്‍ മറ്റൊരു സിനിമ വരുന്നു എന്ന ദുഖമാണ് താന്‍ പ്രകടിപ്പിച്ചത് എന്നായിരുന്നു എന്‍.എസ് മാധവന്റെ പ്രതികരണം.

ഈ സംഭവത്തോട് മലയാളത്തിലെ പ്രമുഖ എഴുത്തുകാരന്‍ ബെന്യാമിന്‍ പ്രതികരിച്ചിട്ടുണ്ട്. എന്‍.എസ് മാധവന് പിന്തുണ അറിയിച്ചു കൊണ്ടല്ല ബെന്യാമിന്റെ പ്രതികരണം എങ്കിലും ക്രെഡിറ്റ് പോലും വയ്ക്കാതെ സാഹിത്യ സൃഷ്ടികളുടെ പേര് കൊണ്ടുപോയ സിനിമകളെ കുറിച്ചാണ് ബെന്യാമിന്‍ പറയുന്നത്.

”ഹിഗ്വിറ്റ, മാധവന്റെ മാത്രം സ്വന്തമല്ല. അതുകൊണ്ട് ഈ വിവാദത്തില്‍ അദ്ദേഹത്തെ പിന്തുണക്കുന്നുമില്ല. എന്നാല്‍ സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെ കുറിച്ച് പറയാതെ തരമില്ല. ഹിഗ്വിറ്റ മാത്രമല്ല അടുത്തിടെയായി സിനിമക്കാര്‍ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകള്‍, ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള, എസ് ഹരീഷിന്റെ അപ്പന്‍, പെരുമ്പടത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ, ഷിനിലാലിന്റെ അടി, അമലിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും… അങ്ങനെ എത്ര വേണമെങ്കിലും ഉണ്ട്. ഒരു ക്രെഡിറ്റ് പോലും വയ്ക്കാതെ കഥകള്‍ ചൂണ്ടിക്കൊണ്ടു പോയ അനുഭവങ്ങള്‍ നൂറായിരം. എന്നിട്ട് ഈ സിനിമക്കാര്‍ ചെയ്യുന്നത് എന്താണ്, ഈ പേര് കൊണ്ടുപോയി രജിസ്റ്റര്‍ ചെയ്യും. പിന്നെ ആ പേര് മറ്റാര്‍ക്കും ഉപയോഗിക്കാന്‍ പറ്റില്ലത്രേ. അങ്ങനെ ഒരു പടം വന്നാലും ഇല്ലെങ്കിലും ആ പേര് അവന്‍ സ്വന്തം പേരില്‍ പിടിച്ചു വയ്ക്കും. മാധവന് എതിരെ സംസാരിക്കുന്നവര്‍ ഈ ഇരട്ടത്താപ്പ് കൂടി അറിഞ്ഞിരിക്കുന്നത് നന്ന്. പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്” എന്നാണ് ബെന്യാമിന്റെ കുറിപ്പ്.

മജുവിന്റെ സംവിധാനത്തില്‍ സണ്ണി വെയ്ന്‍ നായകനായ സിനിമയാണ് ‘അപ്പന്‍’. ഒക്ടോബര്‍ 28ന് റിലീസ് ചെയ്ത സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ്. ഹരീഷിന്റെ ‘അപ്പന്‍’ എന്ന നോവലില്‍ നിന്നാണ് സിനിമയുടെ പേര് എടുത്തത് എന്നാണ് ബെന്യമിന്‍ ആരോപിക്കുന്നത്.

അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയാണ് ‘അടി’. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമ ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ആണ് നിര്‍മ്മിക്കുന്നത്. ‘അടി’ എന്ന പേരിലാണ് വി. ഷിനിലാലിന്റെ നോവല്‍ എത്തിയത്. ദളിത് വിമോചന പോരാട്ടമാണ് നോവല്‍ പറഞ്ഞത്.

എഴുത്തുകാരന്‍ അമലിന്റെ നോവലിന്റെ പേരാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഇതേ പേരില്‍ തന്നെയാണ് ഒരു ടൊവിനോ ചിത്രവും ഒരുങ്ങുന്നത്. ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യക്കോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേരും ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന് തന്നെയാണ്.

ഇത് കൂടാതെ മറ്റ് സിനിമകളുണ്ടോ എന്ന് ചോദിച്ചാല്‍ എം.ടി വാസുദേവന്‍ നായരുടെ ‘വാനപ്രസ്ഥം’ എന്ന കഥയുടെ പേരാണ് ഷാജി എന്‍. കരുണ്‍ സിനിമയ്ക്കായി ഉപയോഗിച്ചത്. എന്നാല്‍ എംടിയുടെ വാനപ്രസ്ഥം കഥ സിനിമയായപ്പോള്‍ ജി.ആര്‍ കണ്ണന്‍ ‘തീര്‍ഥാടനം’ എന്നാണ് പേരാണ് നല്‍കിയത്.

ഈ സിനിമകള്‍ എല്ലാം നോവലിന്റെ പേര് അടിച്ചുമാറ്റിയാണ് ഒരുക്കിയത് എന്നാണ് ബെന്യമിന്‍ പറയുന്നത്. ഈ പേരുകളില്‍ എത്തിയ നോവലുകളും സിനിമയും വ്യത്യസ്തമാണ്. ഈ പേരില്‍ ഇനി സിനിമയോ മറ്റ് പ്രസിദ്ധീകരണങ്ങളോ ഉണ്ടാവാന്‍ പാടില്ല എന്നൊന്നുമില്ലാലോ?.. നെപ്പോളിയന്‍ എന്ന പേരില്‍ തന്നെ ഒരുപാട് പ്രസിദ്ധീകരണങ്ങളും സിനിമകളും എത്തിയിട്ടുണ്ട്. എന്നു പറഞ്ഞ് ആ പേരില്‍ ഒരാള്‍ക്ക് ഇനി ഒരു കഥ എഴുതിക്കൂടാ എന്ന് പറയുന്നതില്‍ കാര്യമില്ല.

ഈ വിവാദം ഇങ്ങനെ കത്തി നില്‍ക്കുന്നതിനിടെയില്‍ മറ്റൊരു എഴുത്തുകാരന്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. എഴുത്തുകാരന്‍ വി.ജെ ജെയയിംസ് ആണ് തന്റെ ‘ലെയ്ക്ക’ എന്ന കഥയുടെ പേര് എടുത്തതിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. താനും എന്‍.എസ് മാധവന്റെ അതേ അവസ്ഥയിലാണ് കടന്നു പോകുന്നത് എന്നാണ് ജെയിംസ് പറയുന്നത്. ഈ വിവാദങ്ങള്‍ ഇനി എത്രത്തോളം നീളുമെന്ന് അറിയാന്‍ കാത്തിരുന്നേ തീരൂ.