മലയാള സിനിമാ നിര്‍മ്മാതാവ് ഹണിട്രാപ്പില്‍, നഷ്ടമായത് 1.70 കോടി

മലയാള സിനിമാ നിര്‍മാതാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി, ഭീഷണിപ്പെടുത്തി ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി. എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ വിളിച്ചു വരുത്തി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. 1.70 കോടി രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് പരാതി. ഭീഷണി സഹിക്കാനാവാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു സിനിമാ നിര്‍മ്മാതാവ്.

കോട്ടയം കോരുത്തോട് സ്വദേശി റെജി ജോര്‍ജ് മേരിദാസ് (54), കാസര്‍കോട് സ്വദേശി മൊയ്ദീന്‍, തൃശൂര്‍ ഇഞ്ചക്കുണ്ട് സ്വദേശി ബേബി മാത്യു (60), എറണാകുളം പച്ചാളം സ്വദേശി സാദിഖ് മേത്തലകത്ത് (40), തൃശൂര്‍ വിയ്യൂര്‍ സ്വദേശി അജിനി സണ്ണി (34) എന്നിവര്‍ക്കെതിരെയാണ് പരാതി. ഇതില്‍ യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാള്‍ മുന്‍ ബിസിനസ് പങ്കാളിയുമാണ്.

മലയാളത്തില്‍ നിരവധി സിനിമ നിര്‍മിച്ചിട്ടുള്ള തൃശൂര്‍ സ്വദേശിക്കാണ് ഹണി ട്രാപ്പില്‍ പണം നഷ്ടമായത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ക്കെതിരെ തൃശൂര്‍ ഒല്ലൂരില്‍ പൊലീസിനു പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല.

ഭരണമുന്നണിയിലെ എംഎല്‍എയുമായി പ്രതികളില്‍ ഒരാള്‍ക്കുള്ള ബന്ധമാണ് കേസെടുക്കാതിരിക്കാന്‍ കാരണമെന്നു പരാതിക്കാരന്‍ പറയുന്നു. പൊലീസ് കേസെടുക്കാതെ വന്നതോടെ നിര്‍മാതാവ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. കഴിഞ്ഞ 22ന് കോടതി നടപടികള്‍ക്കു നിര്‍ദേശിച്ചെങ്കിലും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പരാതിക്കാരനു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഒല്ലൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബെന്നി ജേക്കബ് പറഞ്ഞു.