ഒടിടിയില്‍ പോയാല്‍ മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല; ജീവിക്കാന്‍ കഴിവില്ലാത്തവരല്ലല്ലോ ഒടിടിയില്‍ കൊടുക്കുന്നത്: ഫിയോക്

മോഹന്‍ലാലിന്റെ സിനിമ ‘എലോണ്‍’ ഒടിടിയില്‍ പോയിട്ട് അടുത്ത ചിത്രം തിയേറ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ വന്നാല്‍ സ്വീകരിക്കില്ലെന്ന് ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. ജീവിക്കാന്‍ കഴിവില്ലാത്തവരല്ലല്ലോ സിനിമ ഒടിടിയില്‍ കൊടുക്കുന്നതെന്നും ഫിയോക്ക് ഭാരവാഹികള്‍ ചോദിക്കുന്നു.

ഒരു നടന്റെയും നടിയുടെയും അനുവാദമില്ലാതെ ഒരു സിനിമയും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കില്ല. പക്ഷെ ഇവരെ താരങ്ങളാക്കിയത് തിയേറ്ററുകളാണെന്ന് മനസ്സിലാക്കണമെന്നും അവര്‍ പറഞ്ഞു. ഏതു സിനിമയും രണ്ടോ മൂന്നോ നാലോ ആഴ്ച്ച പ്രദര്‍ശിപ്പിക്കണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട് എന്നാല്‍ കാണുവാന്‍ ആളുകള്‍ വരേണ്ടെന്നും കരണ്ട് ചാര്‍ജ് അടക്കാനുള്ള പൈസ പോലും തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നില്ലെന്നും ഭാരവാഹികള്‍ പറയുന്നു.

മോഹന്‍ലാലിന്റെ കഴിഞ്ഞ ഏതാനും സിനിമകള്‍ ഒടിടി വഴിയാണ് റിലീസ് ചെയ്തത്. അദ്ദേഹത്തിന് അത് തന്നെ തുടരാം. എന്നാല്‍ തിയറ്ററില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും വിജയകുമാര്‍ വ്യക്തമാക്കി. നടന്റെയും നടിയുടേയും സമ്മതം ഇല്ലാതെ സിനിമകള്‍ ഒടിടിയിലേക്ക് പോകില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

നിലവില്‍ 42 ദിവസം കഴിഞ്ഞ തിയറ്റര്‍ റിലീസായ ചിത്രം ഒടിടിക്ക് നല്‍കാം. ഒടിടിയില്‍ വരും എന്നുളളത് കൊണ്ട് ആളുകള്‍ തിയറ്ററില്‍ വരില്ല. വരാനിരിക്കുന്ന ഓണച്ചിത്രങ്ങള്‍ അടക്കം എട്ട് ആഴ്ചകള്‍ക്ക് ശേഷമേ ഒടിടിക്ക് നല്‍കാവൂ എന്ന് ഫിയോക് ആവശ്യപ്പെട്ടു.