ലോട്ടറി അടിച്ചവന്റെ ആഹ്ലാദമാണ് ലാലിന്റെ വരവ് നല്‍കിയത്: മധു

നവതിയുടെ നിറവില്‍ നില്‍ക്കുന്ന മലയാളത്തിന്റെ പ്രിയ താരം മധുവിന് ആശംസകളുമായി മോഹന്‍ലാല്‍. ”നവതിയുടെ നിറവില്‍ നില്‍ക്കുന്ന എന്റെ പ്രിയപ്പെട്ട മധു സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍” എന്നാണ് താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പിറന്നാള്‍ ദിനത്തിന് മുമ്പേ ആശംസകളുമായി മോഹന്‍ലാല്‍ മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയിരുന്നു. മധു തന്നെയാണ് ഇക്കാര്യം ഒരു മാധ്യമത്തോട് വ്യക്തമാക്കിയത്. തലസ്ഥാനത്ത് നടക്കുന്ന സിനിമാ ചിത്രീകരണം കഴിഞ്ഞ് രാത്രിയാണ് ലാല്‍ വന്നത്.

എന്നോട് എന്താണ് പറയാനുള്ളത് മധു സാറിനെന്ന് ലാല്‍ ചോദിച്ചു. ”ഇവിടെ എത്രയോ പേര്‍ വരുന്നു പോകുന്നു. പക്ഷേ ഇന്നത്തെ ലാലിന്റെ വരവ് അപ്രതീക്ഷിതമാണ്. ഏറെ സന്തോഷം. ലോട്ടറി അടിച്ചവന്റെ ആഹ്ലാദം” എന്നാണ് മധു പറയുന്നത്.

തിരുവനന്തപുരം മുന്‍ മേയര്‍ ആര്‍. പരമേശ്വരന്‍പിള്ളയുടെയും തങ്കമ്മയുടെയും മകനായി 1933ല്‍ ആണ് മധു ജനിച്ചത്. യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദവും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. എസ്ടി ഹിന്ദു കോളജിലും നാഗര്‍കോവില്‍ ക്രിസ്ത്യന്‍ കോളജിലും അധ്യാപകനായി.

ഇതിനിടെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. രാമു കാര്യാട്ടുമായുള്ള പരിചയം സിനിമയിലേക്ക് വഴിതുറന്നു. 1963ല്‍ എന്‍.എന്‍. പിഷാരടിയുടെ ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തില്‍ സൈനികനായി അരങ്ങേറ്റം. തുടര്‍ന്ന് രാമുകാര്യാട്ടിന്റെ മൂടുപടം, ചെമ്മീന്‍, ഭാര്‍ഗവീനിലയം, സ്വയംവരം, തുടങ്ങി നാന്നൂറോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.