മോഹന്‍ലാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്വാഭാവിക അഭിനേതാവെന്ന് രജനികാന്ത്; താരരാജാക്കന്മാരുടെ സാന്നിധ്യത്തില്‍ 'കാപ്പാന്‍' ഓഡിയോ ലോഞ്ച്

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നു. ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ രജനീകാന്ത്, സംവിധായകന്‍ ശങ്കര്‍, ഹാരീസ് ജയരാജ്, കാര്‍ത്തി എന്നിങ്ങനെ സിനിമ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങില്‍ വെച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടന്‍ ആണ് മോഹന്‍ലാല്‍ എന്നാണ് രജനികാന്ത് പറഞ്ഞത്. മോഹന്‍ലാലിന്റെ സാന്നിധ്യം തന്നെ കാപ്പാന്‍ എന്ന ഈ സിനിമയ്ക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണെന്നും രജനികാന്ത് പറഞ്ഞു.

തന്റെ സഹോദരനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു എന്നാണ് കാര്‍ത്തി പറഞ്ഞത്. കാരണം തന്റെ ഇഷ്ട താരത്തിനോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം സൂര്യയ്ക്ക് ഉണ്ടായെന്ന് കാര്‍ത്തി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷങ്ങളായി തനിയ്ക്ക് കെവി ആനന്ദിനെ അറിയാം. തേന്മാവിന്‍ കൊമ്പത്തു മുതല്‍ ഈ ചിത്രം വരെ. കൂടാതെ സൂര്യയോടൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലുമാണ് താനെന്ന് മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു.

Read more

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയി സൂര്യയും എത്തുന്നു. ആര്യയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. ഓഗസ്റ്റ് 30 ന് ചിത്രം തീയേറ്ററുകളിലെത്തും.