ജല്ലിക്കട്ടും മൂത്തോനും കലയിലേറെ കാഴ്ച്ചപ്പണ്ടം; പഴയ കാഴ്ച്ചകള്‍ ആവര്‍ത്തിക്കുന്നുവെന്ന് എം.ജി രാധാകൃഷ്ണന്‍

ജല്ലിക്കെട്ട്, മൂത്തോന്‍ എന്നി സിനിമകള്‍ കലയിലേറെ കാഴ്ച്ചപ്പണ്ടമാണെന്ന് മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ എഡിറ്ററുമായ എം.ജി രാധാകൃഷ്ണന്‍. രമാതൃഭൂമി ആഴ്ചപതിപ്പില്‍ എഴുതിയ “ആവര്‍ത്തിക്കുന്ന അതേ, കാഴ്ചബംഗ്ലാവുകള്‍” എന്ന ലേഖനത്തിലാണ് സമീപകാലത്ത് മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളെ റീ- ഓറിയന്റലിസത്തെ മുന്‍നിര്‍ത്തി വിമര്‍ശന വിധേയമാക്കുന്നത്.

ഓറിയന്റലിസത്തില്‍ പാശ്ചാത്യത്തിന്റെ പ്രാകൃതമായ അപരമാണ് പൗരസ്ത്യം എങ്കില്‍ ജല്ലിക്കട്ട് ഒരേ സമൂഹത്തിനുളളില്‍ തന്നെ അപരം സൃഷ്ടിക്കുന്നു. പരിഷ്‌കൃതരായ മുഖ്യധാര സമൂഹത്തിന്റെ അപരവും പ്രാകൃതരുമായ ഹൈറേഞ്ചിലെ കുടിയേറ്റ ക്രിസ്ത്യാനി സമൂഹം. ഹൈറേഞ്ചിലെ കുടിയേറ്റക്കാരുടെ അയാഥാര്‍ഥവും നിഗൂഢവും അക്രമപൂരിതവുമായ എക്സോട്ടിക് ലോകമാണ് ജല്ലിക്കട്ടില്‍. കണ്ടതെല്ലാം കുത്തിമലര്‍ത്തി ഭ്രാന്തെടുത്ത് പായുന്ന ഒരു കൂറ്റന്‍ പോത്തിന്റെ പിന്നാലെ അതിനെക്കാള്‍ ഉന്മാദം പൂണ്ട് ഓടുന്ന പുരുഷന്‍മാര്‍. അടുക്കളപ്പണിയും പരദൂഷണവും മാത്രമായി അവരുടെ പെണ്ണുങ്ങള്‍. ഹിംസയുടെ എല്ലാ വേലിക്കെട്ടും കുത്തിപ്പൊളിക്കുന്ന ജല്ലിക്കട്ടില്‍ കുടിയേറ്റ ക്രിസ്ത്യാനിയെക്കുറിച്ച് സിനിമയിലൂടെയും സാഹിത്യത്തിലൂടെയും മറ്റും ബാക്കി മലയാളികളില്‍ ഉറച്ച എല്ലാ സ്റ്റീരിയോടൈപ്പുകളും പുനഃസൃഷ്ടിക്കപ്പെടുന്നുണ്ട്.

ഏതുനേരവും കുടിച്ചുമറിഞ്ഞ് കണ്ണില്‍ കണ്ടതിനെയൊക്കെ കൊന്നുതിന്ന് പറ്റുന്ന പെണ്ണുങ്ങളെയൊക്കെ പ്രാപിച്ച്, അസഭ്യം പറഞ്ഞ്, തല്ലും വഴക്കും കൂടി പുളയ്ക്കുന്ന ആഭാസന്‍മാര്‍. സാങ്കേതിക വിദ്യയിലും ശില്‍പ്പ വൈദഗ്ധ്യത്തിലും ഒക്കെ വലിയ മുന്നേറ്റമാണ് കൈവരിച്ചിട്ടുളളതെങ്കിലും ചിത്രത്തിന്റെ ഉപപാഠം മൃഗത്തെപ്പോലും വെല്ലുന്ന ആണധികാരമാണെങ്കിലും പ്രാഥമികമായി ആഗോളവിപണിയിലെ എക്‌സോട്ടിക് കാഴ്ചപ്പണ്ടമാണ് ജല്ലിക്കട്ട്.

മാധ്യമപരമായ ചില മാസ്മര വിദ്യകളിലൂടെ അര്‍ഥശൂന്യമായ അക്രമങ്ങളിലും വാര്‍പ്പുമാതൃകകളിലും അഭിരമിക്കുന്ന ജല്ലിക്കട്ട് പോലെ മൂത്തോനും റീ-ഓറിയന്റലിസ്റ്റ് വ്യവഹാരമാണെന്ന് പറയാതെ വയ്യ. മൂത്തോനിലെ ചേരുവകള്‍ മിക്കതും ഡാര്‍ക് ഇന്ത്യാ കാഴ്ചബംഗ്ലാവിലെ പണ്ടങ്ങളാണ്. നഗരചേരികളിലെ ദുരിതബാല്യം തന്നെ മുഖ്യ പ്രമേയം. ബോംബെയിലെ ചേരി, ഇരുണ്ട ഗലികള്‍, അക്രമം, അസഭ്യം, മാലിന്യം, മദ്യം, മയക്കുമരുന്ന്, പീഡിതരായ തെരുവുകുട്ടികള്‍, ബാലവേശ്യകള്‍, ബോളിവുഡില്‍ മാത്രം കാണുന്ന മുറുക്കിത്തുപ്പി അസഭ്യം പറഞ്ഞുനടക്കുന്ന വേശ്യാലയാധികാരിണികള്‍, മയക്കുമരുന്നുകച്ചവടം, മയക്കുമരുന്നിന് അടിമയായ ചുവപ്പന്‍ കണ്ണും മുഖമാകെ കലയുമുളള കൂറ്റന്‍ ബോളിവുഡ് ഗുണ്ട, വിഫലമായ ബാല്യപ്രണയം, തിരക്കിട്ട നഗരപാതയിലൂടെ ഓടിപ്പാഞ്ഞ് സംഘട്ടനം, ചേസ്, സ്റ്റണ്ട്, സ്വയം വെട്ടിമുറിക്കുന്ന കുത്തുറാത്തീബെന്ന നാടകീയമായ ഇസ്ലാമിക അനുഷ്ഠാന നൃത്തം, കമ്പോള സിനിമയിലെ പതിവുളള യാദൃശ്ചിക കണ്ടുമുട്ടലുകള്‍.

പുതുതായി ഉളളത് തിന്മ ഭരിക്കുന്ന ഇരുണ്ട മഹാനഗരത്തിന്റെ അപരമായി ലക്ഷദ്വീപ് എന്ന ദ്വീപിന്റെ കണ്ണഞ്ചിപ്പിക്കുന്ന നിഷ്‌കളങ്ക സൗന്ദര്യം. പിന്നെയും ചിലതുണ്ട്. വര്‍ത്തമാന കാലത്തെ പുതിയ എക്‌സോട്ടിക് പണ്ടങ്ങളായ സ്വവര്‍ഗാനുരാഗം, അതിനോടുളള യാഥാസ്ഥിതിക വിരോധം, ലിംഗവിവേചനം, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവ.

റി-ഓറിയന്റലിസ്റ്റ് ചേരുവകള്‍ക്ക് പുറമെ കഥാപാത്രങ്ങള്‍ക്കും ചേരുവകള്‍ക്കും മാത്രമല്ല, കഥാഗതിക്കും ആഖ്യാനത്തിനും പോലും മീരാ നായരുടെ സലാം ബോബെയോടുളള മൂത്തോന്റെ ആധര്‍മണ്യം അമ്പരപ്പിക്കുന്നതാണ്.