ആരില്‍ നിന്നു പണം പിരിച്ചെടുത്തല്ല സിനിമ ഒരുക്കുന്നത്, പാവങ്ങളെ സഹായിക്കുന്ന അദ്ദേഹത്തെ ട്രോളില്ല; ഫിറോസ് കുന്നംപറമ്പലിന്റെ പ്രതികരണത്തിനെതിരെ സംവിധായകന്‍

“മായക്കൊട്ടാരം” എന്ന സിനിമയ്‌ക്കെതിരെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ കെ. എന്‍ ബൈജു. ഫിറോസ് കുന്നംപറമ്പില്‍ എന്ന വ്യക്തിയെ കുറിച്ചല്ല ഈ സിനിമ, പാവങ്ങളെ സഹായിക്കുന്ന അദ്ദേഹത്തെ എന്തിന് ട്രോളണം എന്നാണ് കെ. എന്‍ ബൈജു മനോരമ ന്യൂസിനോട് പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റിയാസ് ഖാന്‍ നായകനാകുന്ന മായക്കൊട്ടാരം എന്ന സിനിമ പ്രഖ്യാപിച്ചത്.

“നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍” എന്ന കഥാപാത്രമായാണ് റിയാസ് വേഷമിടുന്നത്. ഇതാണ് ട്രോളുകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായത്. ചിത്രത്തിനെതിരെ ഫിറോസ് കുന്നപറമ്പിലും രംഗത്തെത്തിയതോടെയാണ് സംവിധായകന്‍ പ്രതികരിച്ചിരിക്കുന്നത്. സിനിമ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെയാണ് അല്ലാതെ ശരിയായ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അല്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ, താനത് ശ്രദ്ധിക്കാറില്ല. ഒരു സംഘം തന്നെ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ഇപ്പോള്‍ ഒരു സിനിമയുമായി രംഗത്തെത്തുകയാണ്. ലക്ഷങ്ങളും കോടികളും പിരിച്ചെടുത്ത് സിനിമ എടുക്കുകയാണ്. താന്‍ സ്വര്‍ണം കടത്തിയിട്ടില്ല, ലഹരിമരുന്ന് കടത്തിയിട്ടില്ല, ഹവാല ബന്ധങ്ങളില്ല. ഏതു അന്വേഷണം വേണമെങ്കിലും നടത്തൂ. സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കൂ. എല്ലാവരും പറയുന്ന പോലെയല്ല ഫിറോസ് കുന്നംപറമ്പിലിന്റെ മടിയില്‍ കനമില്ല എന്നാണ് ഫിറോസ് വീഡിയോയില്‍ പറഞ്ഞത്.

ആരില്‍ നിന്നു പണം പിരിച്ചെടുത്തല്ല ഈ സിനിമ ഒരുക്കുന്നത്. ഇതിന് നിര്‍മ്മാതാവും ബാനറുമുണ്ട്. കോടികള്‍ പിരിച്ചെടുത്ത് സിനിമ ചെയ്യേണ്ട ആവശ്യമില്ല. സുരേഷ് കോടാലിപ്പറമ്പന്‍ എന്ന പേരാണ് പ്രശ്‌നമെങ്കില്‍ അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. നന്മ ചെയ്യുന്നവരെ ട്രോളാനോ, പരിഹസിക്കാനോ അല്ലെന്നും സംവിധായകന്‍ പറയുന്നു.

“”എന്ത് വിഷയം കണ്ടാലും ചാടിക്കേറി അത് ഏല്‍ക്കുന്ന ആളാണ് സുരേഷ് കോടാലിപ്പറമ്പന്‍ എന്ന നായക കഥാപാത്രം. എന്നിട്ട് അതിനു വേണ്ടി പണം സമാഹരിക്കും. പിന്നെ അതെടുത്ത് യൂട്യൂബില്‍ ഇടും. ആ പോസ്റ്റര്‍ കാണുമ്പോള്‍ ഇത് ചില ആളുകളെ ഉദ്ദേശിച്ചല്ലേ എന്ന് നമുക്ക് തോന്നും. അതേസമയം അങ്ങനെ ചിന്തിച്ചോട്ടെ എന്ന് കരുതിയുമാണ് ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ ഇറക്കിയത്”” എന്നാണ് ചിത്രത്തെ കുറിച്ച് റിയാസ് ഖാന്‍ പ്രതികരിച്ചത്.