ഹിറ്റ് ഡയലോഗുകളുടെ ആശാൻ മടങ്ങി !

ഓർത്തോർത്തു ചിരിക്കാൻ ഒരുപാട് ഡയലോഗുകളും സീനുകളുമുള്ള സിനിമകൾ സമ്മാനിച്ച് പൊട്ടിച്ചിരിയുടെ പെരുമഴ നനയിച്ച പ്രിയ സംവിധായകൻ സിദ്ധിഖ് ഇനി ഓർമ ! മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കേഴ്‌സ് ആയിരുന്നു സിദ്ധിഖും സംവിധായകനും നടൻ കൂടിയായ ലാലും. രണ്ട് പേരുടെയും പേര് എഴുതി കാണിച്ചിട്ടുണ്ടെങ്കിൽ ആ സിനിമ സൂപ്പർ ഹിറ്റായിരിക്കും എന്ന് ഉറപ്പായിരുന്നു. പൊട്ടിച്ചിരിപ്പിച്ച എണ്ണമില്ലാത്തത്രയും സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയത്.

സന്തോഷവും സങ്കടവും സംഗീതവും ചടുലമായ താളത്തിൽ ചാലിച്ച് മലയാള സിനിമയുടെ ചരിത്രത്തിൽ പുത്തൻ അധ്യായങ്ങൾ ചേർത്ത് വിജയങ്ങൾ മാത്രം സമ്മാനിച്ച അപൂർവ്വ കൂട്ടുകെട്ടായിരിക്കും സിദ്ദിഖ് – ലാൽ കൂട്ടുകെട്ട്. റാംജി റാവു സ്‌പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, മാന്നാർ മത്തായി സ്പീക്കിങ്, ഹിറ്റ്ലർ തുടങ്ങി മലയാളികൾക്ക് എന്നും ഓർത്തു ചിരിക്കാനും അതേസമയം ചിന്തിക്കാനും അവസരം ഒരുക്കിയ ഒരുപാട് ചിത്രങ്ങളാണ് ഇവർ സമ്മാനിച്ചത്.

രണ്ടര മണിക്കൂർ സിനിമയാണെങ്കിൽ പോലും ക്യടുംബത്തോടൊപ്പം ഇരുന്നു ആസ്വദിച്ച് കാണാൻ പറ്റിയ, ദ്വയാർത്ഥങ്ങളോ അശ്ലീലങ്ങളോ കുത്തി നിറക്കാത്ത ശുദ്ധ ഹാസ്യം നിറഞ്ഞ സിനിമകളായിരുന്നു എടുത്തു പറയേണ്ട ഒരു പ്രതേകത. ഇന്നും മനസ് തുറന്നു ചിരിക്കാനും വിഷമങ്ങൾ മാറ്റി വയ്ക്കാനും പലരും തെരെഞ്ഞെടുക്കുന്നതും ഈ കൂട്ടുകെട്ടിലെ സിനിമകളാണ് എന്നതാണ് സത്യം.

കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെയും ലാലിന്റെയും കലാജീവിതത്തിനും സൗഹൃദത്തിനും തുടക്കമിടുന്നത്. സിനിമാ മോഹികളായ രണ്ടു പേരും ചേർന്ന് സംവിധായകരോട് കഥ പറഞ്ഞ് കേൾപ്പിക്കുന്ന സമയത്താണ് സംവിധായകൻ ഫാസിലിനോട് കഥ പറയാൻ പോകുന്നതും ഇതൊരു വഴി തിരിവാകുന്നതും. തുടർന്ന് ഇരുവരും ഫാസിലിന്റെ സഹസംവിധായകരായി സിനിമാ ലോകത്തിലേക്ക് കടക്കുകയായിരുന്നു.

ഇരുവരും സത്യൻ അന്തിക്കാടിന്റെ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിന്‌ തിരക്കഥയും നാടോടിക്കാറ്റിന്‌ കഥയുമെഴുതി.പിന്നീട് സിദ്ദിഖ്‌–ലാൽ കൂട്ടുകെട്ടിലെ റാംജി റാവു സ്‌പീക്കിങ്‌, ഇൻഹരിഹർ നഗർ, ഗോഡ്‌ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിവയും ഹിറ്റായി. ഹിറ്റ്‌ലറിലൂടെയാണ് സിദ്ധിഖ് സ്വതന്ത്ര സംവിധായകനായത്. തുടർന്ന്‌ ഫ്രണ്ട്‌സ്‌, ക്രോണിക്‌ ബാച്ചിലർ, ബോഡി ഗാർഡ്‌, ലേഡീസ്‌ ആൻഡ്‌ ജെന്റിൽമാൻ, ഭാസ്‌കർ ദി റാസ്‌കൽ, ഫുക്രി എന്നീ ചിത്രങ്ങൾ. ബിഗ്‌ബ്രദർ ആണ് അവസാന സിനിമ. സിനിമയുടെ പേരുകൾ ഇംഗ്ലീഷിലായിരുന്നെങ്കിലും പച്ച മനുഷ്യനായിട്ടാണ് അദ്ദേഹം ജീവിച്ചത്.

ഒരേ കഥ, മൂന്ന് ഭാഷകളിലും ഹിറ്റടിച്ച സംവിധായകൻ എന്ന റെക്കോഡ് കൂടി അദ്ദേഹത്തിന് സ്വന്തമാണ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ 2010 ൽ പുറത്തിറങ്ങിയ ബോഡിഗാർഡ് എന്ന ചിത്രമായിരുന്നു സൂപ്പർ ഹിറ്റായതോടെ തമിഴിൽ കാവലൻ എന്ന പേരിൽ വിജയ്, അസിൻ എന്നിവരെ വച്ചും സൽമാൻ ഖാനെയും കരീന കപൂറിനേയും വച്ച് ഹിന്ദിയിലും റീമേക്ക് ചെയ്തത്. ആദ്യമായിട്ടാണ് സിദ്ദിഖ് ഹിന്ദിയിൽ സിനിമ സംവിധാനം ചെയ്യുന്നത്. 60 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രം ആദ്യത്തെ വെറും നാല് ദിവസങ്ങൾക്കുള്ളിലാണ് നൂറ് കോടി ക്ലബിൽ ഇടം നേടി. 260 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത്.

ഒരിക്കലും മറക്കാൻ കഴിയാത്ത വീണ്ടും വീണ്ടും കാണാൻ ആഗ്രഹം തോന്നുന്ന സൃഷ്ടികൾ മലയാളികൾക്ക് സമ്മാനിച്ച് ആണ് അദ്ദേഹം മടങ്ങുന്നത്. എന്നെന്നും കണ്ടു ചിരിക്കാൻ ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു…