ഒ.ടി.ടിയില്‍ നിരോധനമില്ല; വിവാദങ്ങള്‍ക്കിടെ 'മാര്‍ക്കോ' മറ്റൊരു പ്ലാറ്റ്‌ഫോമില്‍ കൂടി, സ്ട്രീമിംഗ് ആരംഭിക്കുന്നു

വിവാദങ്ങള്‍ മുറുകുന്നതിനിടെ ‘മാര്‍ക്കോ’ മറ്റൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ കൂടി സ്ട്രീമിംഗ് ആരംഭിക്കുന്നു. ചിത്രം ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയതിന് പിന്നാലെയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ കൂടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. സോണി ലിവില്‍ ആണ് നിലവില്‍ മാര്‍ക്കോ സ്ട്രീം ചെയ്യുന്നത്. ഇതിനിടെയാണ് ആമസോണ്‍ പ്രൈമും ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം നേടിയിരിക്കുന്നത്.

മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് ആണ് ആമസോണ്‍ പ്രൈമില്‍ എത്തുന്നത് എന്നാണ് വിവരം. ഡിസംബര്‍ 20ന് ആണ് മാര്‍ക്കോ തിയേറ്ററുകളില്‍ എത്തിയത്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. അതേസമയം, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് മാര്‍ക്കോയ്ക്ക് ടെലിവിഷനില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്.

യു അല്ലെങ്കില്‍ യു/എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത അത്ര വയലന്‍സ് സിനിമയില്‍ ഉണ്ടെന്ന് ആയിരുന്നു വിലയിരുത്തല്‍. കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം. ഒ.ടി.ടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.

‘എ’ സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലീം സര്‍ട്ടിഫിക്കേഷന്റെ കേരള റീജിയന്‍ മേധാവി നദീം തുഫേല്‍ വിശദീകരിച്ചു. മാര്‍ക്കോയ്ക്ക് തിയേറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം.

Read more