'മരട് എന്റെ വീട്'; ഫ്ളാറ്റുകളുടെ 'വധശിക്ഷ' പ്രമേയമാക്കിയ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു

തീരദേശനിയമം ലംഘിച്ചതിന്റെ പേരില്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചത് കേരളം വിസ്മയത്തോടെ കണ്ട കാഴ്ചയായിരുന്നു. ഒരു കൂട്ടര്‍ക്ക് ഇത് വിസ്മയമായപ്പോള്‍ മറ്റൊരു കൂട്ടര്‍ക്ക് അത് അവരുടെ ജീവിത സ്വപ്‌നങ്ങളുടെയും പ്രയത്‌നങ്ങളുടെയും തകര്‍ന്നടിയലായിരുന്നു. ആ തകര്‍ന്നടിയലിന്റെ ആഘാതം ഫ്‌ളാറ്റിലെ താമസക്കാര്‍ ആയിരുന്നവരെ എത്രത്തോളം ബാധിച്ചു എന്നും അവര്‍ അത് എങ്ങനെ തരണം ചെയ്തു എന്നും തിരഞ്ഞവര്‍ കുറവായിരിക്കും. അതിന്റെ ചെറിയൊരു അംശം അറിയാത്തവരിലേക്ക് എത്തിക്കാന്‍ ബിലാല്‍ ഷംസുദ്ദീന്‍ എന്ന നിയമ വിദ്യാര്‍ത്ഥി സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോള്‍ പിറന്നത് “മരട് എന്റെ വീട്.”

മരടിലെ പൊളിച്ച ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്ളാറ്റിലെ താമസക്കാരനായിരുന്നു ബിലാല്‍. ഹോളി ഫെയ്ത്തിലെ 9-ഡി ഫ്ളാറ്റിലായിരുന്നു ബിലാല്‍ താമസിച്ചിരുന്നത്. “ബാപ്പയ്ക്കും ഉമ്മ യ്ക്കും ഇത്താത്തയ്ക്കുമൊപ്പം ഞാന്‍ സന്തോഷത്തോടെ താമസിച്ചിരുന്ന ഇടമായിരുന്നു ഇത്. ഫ്ളാറ്റ് തകര്‍ത്തപ്പോള്‍ സത്യത്തില്‍ തകര്‍ന്നു പോയത് ഞങ്ങളെ പേലെയുള്ള ഒരുപാടുപേരുടെ ജീവിതമായിരുന്നു. ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ആരോ ചെയ്ത തെറ്റിന് പക്ഷേ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത് ഞങ്ങളാണ്. ഈ സത്യം ലോകത്തോട് വീണ്ടും വിളിച്ചു പറയാനാണ് ഈ ഷോര്‍ട്ട് ഫിലിമിലൂടെ ഞങ്ങള്‍ ശ്രമിച്ചത്.” ബിലാല്‍ പറഞ്ഞു.

15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ അരങ്ങിലും അണിയറയിലും ബിലാലിന്റെ സുഹൃത്തുക്കളാണ് പ്രവര്‍ത്തിച്ചത്. ബിലാല്‍ തന്നെയാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.