'മരട് 357' സിനിമയുടെ കോടതി വിധി വന്നു; ചിത്രത്തിന്റെ പുതിയ പേര് 'വിധി'

കണ്ണന്‍ താമരക്കുളം ചിത്രം ‘മരട് 357’ന്റെ പേര് മാറ്റാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. ‘വിധി – ദി വെര്‍ഡിക്റ്റ്’ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. മരട് ഫ്‌ളാറ്റ് പൊളിക്കലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കളാണ് ഹര്‍ജി നല്‍കിയത്. മാര്‍ച്ച് 19ന് തിയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കവെ എറണാകുളം മുന്‍സിഫ് കോടതിയാണ് ചിത്രം തടഞ്ഞത്.

തുടര്‍ന്ന് കേസ് ഹൈക്കോടതിക്ക് വിടുകയായിരുന്നു. ഹൈക്കോടതി വിചാരണക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറുകയായിരുന്നു. ഒടുവില്‍ വിചാരണയ്ക്ക് ശേഷം വിധി വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പേര് മാറ്റുക എന്നതാണ് വിധിയിലെ പ്രധാന ഘടകം.

വിധിയുടെ അടിസ്ഥാനത്തില്‍ ‘മരട് 357’ എന്ന പേര് മാറ്റി ചിത്രത്തിന് ‘വിധി – ദി വെര്‍ഡിക്റ്റ്’ എന്നാക്കിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു. 8 മാസത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് കോടതി വിധി വന്നിരിക്കുന്നത്.

‘പട്ടാഭിരാമന്‍’ എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് മരട് 357. അനൂപ് മേനോന്‍, ധര്‍മ്മജന്‍, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.