തൃഷ കേസില്‍ തിരിച്ചടി; മുന്‍കൂര്‍ ജാമ്യപേക്ഷയുമായി മന്‍സൂര്‍ അലി ഖാന്‍

നടി തൃഷയ്‌ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പൊലീസ് കേസ് എടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍. ചെന്നൈ പ്രിന്‍സിപ്പല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.

പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗികചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. നടനെതിരെ കേസ് എടുക്കാന്‍ ദേശീയ വനിത കമ്മീഷന്‍, തമിഴ്‌നാട് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പിന്നാലെ രാവിലെ ചെന്നൈയില്‍ വാര്‍ത്താസമ്മേളനം നടത്തിയ മന്‍സൂര്‍, പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയിരുന്നു. സിനിമയിലെ ബലാത്സംഗ രംഗങ്ങള്‍ യഥാര്‍ത്ഥമല്ല. തൃഷയ്‌ക്കൊപ്പം ഇനിയും അഭിനയിക്കുമെന്നും വിവാദത്തിലൂടെ കൂടുതല്‍ പ്രശസ്തനായെന്നും മന്‍സൂര്‍ അവകാശപ്പെട്ടു.

ലിയോ സിനിമയില്‍ തൃഷയുമൊത്ത് അഭിനയിക്കാന്‍ പോവുകയാണെന്ന് മനസിലാക്കിയപ്പോള്‍ ഒരു കിടപ്പറ രംഗം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതിയിരുന്നു എന്നായിരുന്നു നടന്റെ വിവാദ പരാമര്‍ശം. രൂക്ഷ ഭാഷയിലാണ് തൃഷയും ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷും പരാമര്‍ശത്തോട് പ്രതികരിച്ചത്.

സിനിമാമേഖലയിലെ പ്രമുഖര്‍ അടക്കം മന്‍സൂര്‍ അലി ഖാനെതിരെ രംഗത്തെത്തിയിരുന്നു. ഇനിയൊരിക്കലും മന്‍സൂറിനൊപ്പം അഭിനയിക്കില്ലെന്ന് തൃഷ വ്യക്തമാക്കി. എന്നാല്‍ തന്റെതെന്ന് പ്രചരിക്കുന്ന ഈ വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധരിച്ചതാണെന്നും ആയിരുന്നു മന്‍സൂര്‍ അലി ഖാന്‍ വിശദീകരിച്ചത്.