ഐശ്വര്യറായ് ഡബിള്‍ റോളില്‍, നായികമാരായി തൃഷയും ഐശ്വര്യ ലക്ഷ്മിയും; 'പൊന്നിയിന്‍ സെല്‍വന്‍' ചിത്രീകരണം പുനരാരംഭിക്കുന്നു

മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം “പൊന്നിയിന്‍ സെല്‍വന്റെ” ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും. ശ്രീലങ്കയിലാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 20-ന് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ശ്രീലങ്കയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തായ്‌ലന്റില്‍ പൂര്‍ത്തിയാക്കിയിരുന്നു.

അടുത്ത ഷെഡ്യൂള്‍ ചെന്നൈയില്‍ ഷൂട്ടിംഗ് ആരംഭിക്കാനിരുന്നെങ്കിലും കോവിഡ് പ്രതിസന്ധികള്‍ക്കിടെ മാറ്റി വെയ്ക്കുകയായിരുന്നു. ചിത്രത്തില്‍ ഐശ്വര്യറായ് ഡബിള്‍റോളിലാണ് എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പെരിയ പഴുവെട്ടരയറിന്റെ ഭാര്യ നന്ദിനി എന്ന വേഷത്തിലും രാഞ്ജി മന്ദാകിനി എന്ന വേഷത്തിലുമാണ് ഐശ്വര്യ എത്തുക. വിക്രം, തൃഷ, ഐശ്വര്യലക്ഷ്മി, ജയം രവി, പ്രഭു, ജയറാം തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

ഐശ്വര്യറായുടെ കുട്ടിക്കാലം അവതരിപ്പിക്കാനായി ബാലതാരം സാറയും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊന്നിയിന്‍ സെല്‍വന്‍ ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയാകുമെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. അശ്വകാര്‍ഡിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം പൊന്നിയിന്‍ സെല്‍വനില്‍ വേഷമിടുന്നത്. മഹാഭാരതം പോലെ ഒരുപാട് കഥാപാത്രങ്ങളും യുദ്ധരംഗങ്ങളും ഉള്ള സിനിമയാണ്. ചിത്രം രണ്ട് ഭാഗങ്ങളായിരിക്കും പുറത്തിറങ്ങുക എന്നും ജയറാം വ്യക്തമാക്കിയിരുന്നു.

ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള നോവലാണ് “പൊന്നിയിന്‍ സെല്‍വന്‍”. 2400 പേജുകളുള്ള ഈ നോവല്‍ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഞ്ചുഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണ് ഇതെന്നതിനാല്‍ അതു ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണിരത്നത്തിന്റെ ശ്രമം. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.