അതായിരുന്നു മമ്മൂക്ക നൽകിയ ഉപദേശം; ഹരിപ്രശാന്ത് വർമ

വളരെ കുറച്ച് മാത്രം ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സൂപരിചിതനായ താരമാണ് ഹരിപ്രശാന്ത് വർമ. ഇപ്പോഴിത തനിക്ക് മമ്മൂട്ടി തന്ന ഉപദേശത്തെപ്പറ്റിയാണ് ഹരി തുറന്ന് പറഞ്ഞിരിക്കുന്നത്. ജോലി കളഞ്ഞിട്ട് സിനിമയിലേയ്ക്ക് ഇറങ്ങേണ്ട എന്നാണ് മമ്മൂട്ടി തനിക്ക് നൽകിയ ഉപദേശം. ആ ഉപദേശം നൂറു ശതമാനം താൻ സ്വീകരിക്കുകയും ചെയ്തു. ഐടി ജോലിയും സിനിമയും ഒരുമിച്ച് കൊണ്ടു പോകാൻ തന്നെയാണ് തീരുമാനം മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് ഹരി ഈക്കാര്യം വ്യക്തമാക്കിയത്.

മമ്മൂട്ടിക്ക് ഒപ്പം അച്ഛാദിൻ, പരോൾ, ഫയർമാൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി എന്ന മഹാനടനോപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്നെയാണ് അഭിനേതാവ് എന്ന നിലയിൽ തനിക്ക് ഏറ്റവും വലിയ സന്തോഷം നൽകിയത്. 2014 ൽ സിനിമയിലെത്തിയ ഹരി വില്ലൻ വേഷങ്ങളിലൂടെയാണ് തന്റെ സ്ഥാനം ഉറപ്പിച്ചത്.

ആട് 2 എന്ന ചിത്രത്തിലെ ചെകുത്താൻ ലാസർ എന്ന കഥാപാത്രമായി വന്ന താരം ഇന്ന് ഖത്തറിൽ സ്‌പോർട്‌സ് ടെക്‌നോളജി സ്ഥാപനത്തിൽ ഐടി ഉദ്യോഗസ്ഥനാണ്. നിർമാതാവും മമ്മൂട്ടിയുടെ സന്തതസഹചാരിയുമായ എസ്.ജോർജ്ജാണ് സുഹൃത്തായ ഹരിയെ സിനിമയിലേക്കു ക്ഷണിക്കുന്നത്.

ജോർജ് നിർമിച്ച ലാസ്റ്റ് സപ്പർ എന്ന ചിത്രത്തിൽ വില്ലന്റെ വേഷത്തിലായിരുന്നു തന്റെ അരങ്ങേറ്റമെന്നും ഹരി പറഞ്ഞു. ഐടിക്കാരൻ സിനിമയിലേക്ക് എത്തിയത് അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ്. പണത്തിന് വേണ്ടി മാത്രം സിനിമ എന്നതല്ല അഭിനയിക്കാനുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് സിനിമ ചെയ്യുന്നു എന്നതാണ് സിനിമയോടുള്ള തന്റെ സമീപനമെന്ന് ഹരി കൂട്ടിച്ചേർത്തു.