പേരന്‍പ് കാണാന്‍ ബുദ്ധിജീവികളായി വരേണ്ട.. മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനര്‍ക്ക് പറയാനുള്ളത്

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പ് വാര്‍ത്തകളില്‍ താരമായി മുന്നേറുകയാണ്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ മികച്ചപ്രതികരണം കരസ്ഥമാക്കിയ ഈ സിനിമ തീയേറ്ററുകളിലെത്തുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഹൃദയത്തില്‍ ആഞ്ഞുതറയ്ക്കുന്ന കുടുംബജീവിത വ്യഥയാണ് ചിത്രം തരുന്നതെന്നാണ് ഒരു വിദേശമാധ്യമം സിനിമയ്ക്ക് നല്‍കിയ തലക്കെട്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവത്തെക്കുറിച്ച് മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനര്‍ അഭിജിത്ത് എഴുതിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇപ്പോള്‍ തമിഴില്‍ നിന്നും ഒരു ചിത്രം ഇന്ത്യയ്ക്ക് പുറത്തു പ്രദര്‍ശിപ്പിച്ചു പ്രശംസ നേടുന്നു…റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ കാണേണ്ട ലോകത്തേ 20 ചിത്രങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തു. റാം സംവിധാനം ചെയ്ത പേരന്‍പ് പല ഷെഡ്യൂളുകളായി ആയി നടന്ന ചിത്രമാണ്..

2 വര്‍ഷം മുന്‍പ് ആദ്യഭാഗം കൊടൈക്കനാല്‍ ആയിരുന്നു ഷൂട്ട് ആരംഭിച്ചത്. ടൗണില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ മാറി ആരും അങ്ങനെ കടന്നു വരാത്ത തടാകത്തിനോട് ചേര്‍ന്ന മലയോരം..

അടുത്ത് വീടുകളോ അല്ലെങ്കില്‍ മൊബൈല്‍ കണക്ഷന്‍ പോലും ലഭിക്കാത്ത ഒരു ഭാഗം മാത്രം. അങ്ങനെ നല്ലപോലെ മഞ്ഞു മൂടി കിടക്കും..അവിടെയാണ് അമുധന്റെയും (മമ്മൂക്കയുടെ കഥാപാത്രം) മകളുടെയും മരം കൊണ്ടുള്ള ഒരു പഴയ വീട് ആര്‍ട്ടുകാര്‍ സെറ്റ് ഇട്ടിരിക്കുന്നത്..

ഒരുപാടു പേരൊന്നും ഇല്ല…എല്ലാവര്‍ക്കുമുള്ള ഭക്ഷണം എല്ലാം അതിനടുത്തു തന്നെ ഒരു ഒരു ടാര്‍പ്പായ കെട്ടിയ സ്ഥലത്തു ഉണ്ടാക്കി തരുന്നപോലെ ആയിരുന്നു.. സാധാരണ ഷൂട്ടിങ് ഭക്ഷണം പോലെയൊന്നും ഇല്ലാട്ടോ..ചോറ്, സാംബാര്‍, രസം, തൈര്…തമിഴ്‌നാടന്‍ സ്‌റ്റൈല്‍…

റാം സാറിന്റെ അസ്സിസ്റ്റന്റ്‌സ് ആവട്ടെ എല്ലാവരും പുലികളാണ്..എല്ലാവരും ഒരുപാട് വായിക്കുന്നവരാണ്…മിക്ക ഭാഷയിലുള്ള സിനിമയും കാണും…ഞാന്‍ പോലും കണ്ടിട്ടില്ലാത്ത പഴയ നല്ല മലയാള ചിത്രങ്ങള്‍ പോലും തമിഴ്‌നാട്ടിലുള്ള അവര്‍ മിസ് ചെയ്യില്ല….സിനിമയ്ക്കു വേണ്ടി എന്ത് ജോലിയും ചെയ്യാന്‍ ഒരു മടിയും ഇല്ല.. എല്ലാവര്‍ക്കും ഒരേ താല്പര്യം..ആഗ്രഹം..സ്വപ്നം…സിനിമ…

യൂണിറ്റൊ ഒരുപാട് ലൈറ്റ്‌സോ ഒന്നും ഉപയോഗിച്ചുള്ള ഒരു വലിയ ഷൂട്ടിങ് അല്ല..തേനി ഈശ്വര്‍ എന്ന ക്യാമറമാന്‍ ഒറിജിനല്‍ ലൈറ്റില്‍ ആണ് അധികവും എടുത്തത്…അതിലൊരു മായമില്ലാത്ത ഭംഗി ഉണ്ട്..

നമ്മുടെ പേരന്‍പിന്റെ സൃഷ്ടാവ് റാം സര്‍ മനസ്സില്‍ തന്നെ സ്‌ക്രിപ്റ്റ് വ്യക്തമായി എഴുതി വച്ചിരിക്കുകയാണ്..അതിനെ ഒരു പേപ്പറിലാക്കിയിട്ടില്ല…ഇനി അതാണോ ഇതിന്റെ ഒരു ഇത്..പുള്ളി എപ്പോഴും നമ്മളെ അത്ഭുതപെടുത്തുന്ന ഒരു ടീംസ് ആണ്…

സമയത്തൊന്നും ഫുഡ് കഴിക്കില്ല..എന്നൊരു ശീലവും ഉണ്ട്…മറന്നുപോയി..എന്നും പറഞ്ഞു അസമയത്തായിരിക്കും മിക്കവാറും ഭക്ഷണം…

അമുദവന്റെ കോസ്റ്റ്യൂമെല്ലാം എടുക്കാന്‍ ഷൂട്ട് ആരംഭിക്കുന്നതിനു ഒരു മാസം മുന്നേ തന്നെ പുള്ളിയും ചെന്നൈയില്‍ കൂടെ വന്നിരുന്നു..ഒരുപാടു ഡ്രസ്സ് ഒന്നും വാങ്ങിയില്ല…വാങ്ങുന്നതെല്ലാം നല്ലപോലെ നരപ്പിച്ച ശേഷം ഉപയോഗിക്കാം..വാങ്ങിയിട്ട് 5 വര്‍ഷമായി എന്നപോലെ തോന്നണം…ജീന്‍സ് എല്ലാം അടിഭാഗം ഷൂ ചവിട്ടേറ്റു കീറിയ പോലെ വേണം..അങ്ങനെ ചുളിഞ്ഞൊക്കെ കിടന്നോട്ടെ എന്നും…ഇട്ട ഷര്‍ട്ട് തന്നെ ചിലപ്പോ രണ്ടു ദിവസം കഴിഞ്ഞാല്‍ അലക്കിയ ശേഷം ഇടുന്ന ഒരു സാധാരണക്കാരാണ് ഈ കഥാപാത്രങ്ങളും…

ഏകദേശം രണ്ടു മണിക്കൂര്‍ യാത്ര ചെയ്തു വേണം ഞങ്ങള്‍ക്കും ടെക്നീഷന്‍സിനും എല്ലാം ടൗണിലുള്ള റൂമില്‍ നിന്നും ആ ലൊക്കേഷനിലേക്ക് എത്താന്‍ അതും ആ സമയത്തൊക്കെ കഠിനമായ തണുപ്പും മഞ്ഞും…റോഡും മോശം..

എന്നാല്‍ ഞങ്ങളെ പോലും ഞെട്ടിച്ചു ഈ പറയുന്ന സംവിധായകന്‍ റാം സര്‍ ആ 30 ദിവസവും രാത്രി ആ ഒറ്റപ്പെട്ട സ്ഥലത്തു തണുപ്പത്ത് കിടന്നത് ആര്‍ട്ടുകാര്‍ ഉണ്ടാക്കിയ ഷൂട്ടിങ് സെറ്റില്‍ തന്നെയായിരുന്നു…

ഇതറിഞ്ഞപ്പോള്‍ മമ്മൂക്കയൊക്കെ കുറെ പുള്ളിയെ ചീത്ത പറഞ്ഞു “ഈ ലൊക്കേഷനില്‍ എന്തിനാ രാത്രിയില്‍ മഞ്ഞത്തു കിടക്കണത്, റൂമില്‍ പൊയ്ക്കൂടേ, രാവിലെ ഇങ്ങോട്ടു വന്നാല്‍ പോരെ എന്ന് ചോദിക്കും…

പുള്ളി അപ്പൊ ഓരോ ഒഴിവു കഴിവ് പറഞ്ഞു.. ചിരിക്കും..പുള്ളിക്ക് അവിടെ തന്നെ കിടന്നാലേ ഒരു തൃപ്തി കിട്ടൂ എന്ന പോലെയാണ്…. ഇതൊക്കെ കണ്ടു മമ്മൂക്ക പിന്നീട് മോര്‍ണിംഗ് ഷോട്ട് എടുക്കാന്‍ രാവിലെ 4 മണിക്കൊക്കെ എണീറ്റ് വന്നത് ..റാം സര്‍ തന്നെ പ്രതീക്ഷിച്ചു പോലുമില്ല..ആ തണുപ്പത്തു രാവിലെ…

ഒരു വല്ലാത്ത മനുഷ്യന്‍…സംഭവമാണ്, അഭിമാനിക്കുന്നു, താങ്കളുടെ ഈ വലിയ ചിത്രത്തില്‍ ഒരു ചെറിയ ഭാഗമാകാന്‍ കഴിഞ്ഞതില്‍…പാട്ടൊക്കെ കുറച്ചു അവിടെയും ഇവിടെയും ഒക്കെ കേട്ടുള്ളൂ…പക്ഷെ…ഒരുപാടു സമയമെടുത്ത് ചെയ്ത യുവന്‍ ശങ്കര്‍രാജ അറിഞ്ഞു ചെയ്തിട്ടുണ്ട് എന്ന് പറയാതെ വയ്യ..വെയ്റ്റിംഗ് ബാക്ക്ഗ്രൗണ്ട് സ്‌കോര്‍…അദ്ദേഹത്തിനും വേണ്ടി ചെയ്യുന്ന ഈ വര്‍ക്കില്‍ ഏറ്റവും മികച്ചതേ കിട്ടൂ എന്നറിയാം..

പിന്നെ പലരും പറയുന്ന കേട്ടൂ…പേരന്‍പ് എന്ന അവാര്‍ഡ് സിനിമ എന്നൊക്കെ..അങ്ങനെ ഒരു പ്രയോഗം ഈ സിനിമയ്ക്കു ചേരില്ല …വേണേ ഈ സിനിമ കണ്ടാല്‍ അവാര്‍ഡ് കൊടുക്കണം എന്ന് തോന്നിയാല്‍ അതിനെ കുറ്റം പറയാനില്ല…അതിനു വേണ്ടി കാണാന്‍ വരുന്നവര്‍ ബുദ്ധി ജീവികളായി വന്നിരിക്കേണ്ട ഒരു ആവശ്യവും ഈ ചിത്രത്തിനായി ഇല്ല…പാട്ടെല്ലാം വരുന്നതോടെ അതു മനസിലാകും….

നല്ല സിനിമകളില്‍ ഒന്നാകണം ആളുകള്‍ക്കു ഇഷ്ടപ്പെടണം…കാണുന്നവരുടെ മനസ്സില്‍ നില്‍ക്കണം..കൂടാതെ സാമ്പത്തികമായും ഗുണം ചെയ്യണം എന്നെല്ലാമുള്ള ഉദ്ദേശം വച്ച് തന്നെ ഉണ്ടായ സിനിമ തന്നെയാണ് പേരന്‍പ്… കാത്തിരിക്കാം..മനസ്സില്‍ മഞ്ഞുവീണപോലെ മനോഹരമാകും.

https://www.facebook.com/abhijithpalakkad/posts/1652434211462330?pnref=story