മമ്മൂട്ടി ഇത്രത്തോളം അപ്‌ഡേറ്റഡ് ആണോ? വമ്പന്‍ പ്രഖ്യാപനങ്ങളുടെ ഭാവിയെന്ത്...

മമ്മൂട്ടി എത്രത്തോളം അഡ്‌വാന്‍സ്ഡ് ആണെന്ന് അദ്ദേഹം ചെയ്യുന്ന സിനിമകളില്‍ നിന്നും വ്യക്തമാണ്. 2022 എന്ന ഈ വര്‍ഷം കഴിയാന്‍ മൂന്ന് മാസങ്ങള്‍ ബാക്കി നില്‍ക്കേ താരത്തിന്റെതായി തിയേറ്ററിലും ഒ.ടി.ടിയിലുമായി എത്തിയിരിക്കുന്നത് നാല് സിനിമകളാണ്. ചെയ്ത നാല് സിനിമകളും ഒന്നില്‍ ഒന്ന് വ്യത്യാസങ്ങള്‍ ഉള്ളതാണ്. നടത്തം, ഇരുത്തം, ഭാഷാശൈലി, നോട്ടം എല്ലാം വ്യത്യസ്തം.. മമ്മൂട്ടി എങ്ങനെയാണ് ഇത്രയും അപ്‌ഡേറ്റഡ് ആയി ഇരിക്കുന്നത്? ഇന്ന് സിനിമാപ്രേമികള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന ചോദ്യമാണിത്.

പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുന്നത് കൊണ്ട് എന്നത് മാത്രമല്ല അതിനുള്ള ഉത്തരം. മലയാള സിനിമ പുതിയ വഴിയിലേക്ക് മാറി ചിന്തിച്ചിട്ടുള്ള മിക്ക സന്ദര്‍ഭങ്ങളിലും മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.. അത് ‘യവനിക’യില്‍ തുടങ്ങി ‘ന്യൂ ഡല്‍ഹി’, ‘ബിഗ് ബി’ ഇപ്പൊ ‘റോഷാക്ക്’ വരെ എത്തി നില്‍ക്കുന്നു.. ഇനി അടുത്ത വര്‍ഷം വരാനിരിക്കുന്ന സിനിമകളും അങ്ങനെ തന്നെ.. ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘ഏജന്റ്’, ‘കടുഗെണ്ണാവ ഒരു യാത്ര’, ‘കാതല്‍’, ‘ക്രിസ്റ്റഫര്‍’ എന്നീ സിനിമകളില്‍ എല്ലാം വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് മമ്മൂട്ടി എത്താനൊരുങ്ങുന്നത്.

പൃഥ്വിരാജ് പറഞ്ഞതു പോലെ കരിയറിലെ ഇന്ററസ്റ്റിംഗ് ഫേസിലാണ് മമ്മൂട്ടി ഇപ്പോള്‍ എന്നത് കൊറോണയ്ക്ക് ശേഷം താരം തിരഞ്ഞെടുത്ത സിനിമകളില്‍ നിന്നും വ്യക്തമാണ്. കാലത്തിന് അനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള സിനിമകള്‍ മമ്മൂട്ടിയിലെ പ്രേക്ഷകന്‍ മനസിലാക്കുകയും അതുവഴി ഒരു പുതിയ സിനിമാ സംസ്‌കാരത്തിന് തുടക്കം കുറിച്ച് പ്രേക്ഷകര്‍ക്ക് നല്ലൊരു പുതുമയും ഉണര്‍വും നല്‍കി ഇതെല്ലാം തന്നിലെ നടനെ പിഴിഞ്ഞെടുക്കാന്‍ പറ്റുന്ന അവസരവുമാണ് എന്നുള്ള ബോധ്യവും തിരിച്ചറിവുമാണ് മമ്മൂട്ടി എന്ന നടനെ ഇന്നും അപ്‌ഡേറ്റഡ് ആക്കി നിര്‍ത്തുന്നത്.

പുതിയ കാലത്തില്‍ താരപരിവേഷം നല്‍കുന്ന സിനിമകള്‍ മാത്രം ചെയ്യാതെ ഒപ്പമുള്ള കഥാപാത്രങ്ങള്‍ക്ക് കൂടെ പെര്‍ഫോം ചെയ്യാന്‍ സ്‌പേസ് കൊടുക്കുന്ന സിനിമകളാണ് മമ്മൂട്ടി ഇപ്പോള്‍ കൂടുതല്‍ തിരഞ്ഞെടുത്തിട്ടുള്ളത്. പ്രതീക്ഷിക്കാത്ത അഭിനേതാക്കളില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായ വിധം പെര്‍ഫോമന്‍സുകള്‍ ലഭിച്ചിട്ടുള്ളത് ഈ അടുത്ത് പുറത്തിറങ്ങിയതായ മമ്മൂട്ടി സിനിമകളിലാണ്. അമല്‍ നീരദ്, രത്തീന, നിസ്സാം ബഷീര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ജിയോ ബേബി എന്നീ പ്രതിഭയുള്ള സംവിധായകര്‍ക്ക് തന്റെ ഡേറ്റ് നല്‍കാന്‍ ശ്രമിക്കുമ്പോഴും കെ. മധുവിനും ബി. ഉണ്ണികൃഷ്ണനും തെലുങ്ക് സിനിമയ്ക്കും താരം ഡേറ്റ് നല്‍കിയിട്ടുണ്ട്.

അങ്ങനെ നിലവിലെ എല്ലാത്തരം സിനിമാ ആസ്വാദകര്‍ക്കും തന്നിലെ നടനേയും, താരത്തേയും മമ്മൂട്ടി അവൈലബിള്‍ ആക്കുന്നുണ്ട്. മാത്രമല്ല മമ്മൂട്ടി കമ്പനി എന്ന നിര്‍മ്മാണ കമ്പനി ഓരോ സിനിമകള്‍ക്ക് ശേഷവും നമ്പര്‍ വണ്‍ ആയി മാറുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയും മോഹന്‍ലാലും കൂടി കാസിനോ എന്ന നിര്‍മ്മാണ കമ്പനി തുടങ്ങുകയും ‘നാടോടിക്കാറ്റ്’ പോലെയുള്ള സിനിമകളും ചെയ്തിട്ടുണ്ട്. പിന്നീടാണ് മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് വന്നത്. അപ്പോഴും മമ്മൂട്ടി സിനിമ നിര്‍മ്മാണത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. നന്‍ പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ കഥ ലിജോ പറഞ്ഞപ്പോഴാണ്, നമ്മുക്ക് തന്നെ ഇത് നിര്‍മ്മിക്കാം എന്ന് പറയുകയും ‘മമ്മൂട്ടി കമ്പനി’ എന്ന പേരില്‍ നിര്‍മ്മാണ കമ്പനി തുടങ്ങുന്നത്…

നന്‍ പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്‌ക്കൊപ്പം റോഷാക്ക്, കാതല്‍ എന്നീ സിനിമകളും മമ്മൂട്ടി കമ്പനിയുടെ കീഴില്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ഒരു പ്രസ്സ് മീറ്റില്‍ ”കുറച്ചു നാളായി സീരിയസ് റോളുകള്‍ മാത്രം ചെയ്യുന്ന മമ്മൂക്കയെ എന്നാണ് ഇനി ഒരു അടിപൊളി തമാശ സിനിമയില്‍ കാണാന്‍ പറ്റുക?” എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ”നിങ്ങള്‍ അങ്ങനെ ഒരു പടം ആഗ്രഹിക്കുന്നുണ്ടോ..? നമുക്ക് നോക്കാം” എന്നായിരുന്നു മമ്മൂട്ടി കൊടുത്ത മറുപടി. പ്രേക്ഷകര്‍ക്കും സിനിമാസ്വാദകര്‍ക്കും വേണ്ടി എത്രത്തോളം തന്നിലെ നടനെ തേച്ചു മിനുക്കാന്‍ സാധിക്കുമോ അത്രത്തോളം താരം ചെയ്യുന്നുണ്ട്.