'സംഗീത സ്വരങ്ങള്‍' ഓര്‍ത്ത് മമ്മൂട്ടി; സംഗീത ലോകത്തിന് യഥാര്‍ത്ഥ നഷ്ടമെന്ന് മോഹന്‍ലാല്‍

എസ്.പി ബാലസുബ്രമണ്യത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും. മമ്മൂട്ടി നായകനായ “അഴകന്‍” എന്ന സിനിമയില്‍ എസ്പിബി ആലപിച്ച “”സംഗീത സ്വരങ്ങള്‍”” എന്ന ഗാനത്തിന്റെ വരികള്‍ അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം കുറിച്ചാണ് താരം അനുശോചനങ്ങള്‍ അറിയിച്ചിരിക്കുന്നത്. എസ്പിബി ഒരു യഥാര്‍ത്ഥ ഇതിഹാസമായിരുന്നു എന്നും മമ്മൂട്ടി കുറിച്ചു.

സംഗീത ലോകത്തിന് യഥാര്‍ത്ഥ നഷ്ടം എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഹൃദയത്തെ ഉലയ്ക്കുന്ന വാര്‍ത്തയാണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും മോഹന്‍ലാല്‍ കുറിച്ചു. ഇന്ത്യന്‍ സിനിമാലോകം മുഴുവനും അതുല്യ ഗായകന്റെ വിയോഗത്തിന്റെ വിങ്ങലിലാണ്. ഓഗസ്റ്റ് 5-ന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എസ്പിബിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

https://www.facebook.com/Mammootty/posts/10158823844602774

കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് മടങ്ങിവരവിന്റെ പാതയിലായിരുന്നു എസ്പിബി. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളാവുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. ഇതിഹാസ ഗായകന്റെ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാലോകവും ആരാധകരും.

https://www.facebook.com/ActorMohanlal/posts/3333298423392497

എസ്പിബി ആദ്യമായി മലയാളത്തില്‍ പാടിയത് ജി. ദേവരാജന് വേണ്ടി കടല്‍പ്പാലം എന്ന ചിത്രത്തിലാണ്. ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979-ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണ കൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്‌കാരം നേടി അദ്ദേഹം.

Read more

മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി അവാര്‍ഡ് 24 തവണയും, മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം 3 തവണയും 4 വട്ടം തമിഴ്‌നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്‌കാരം നേടി.