ഇവനാണ് ഇനി മുതല്‍ നിന്റെ ഫാന്‍സ് അസോയിയേഷന്റെ എല്ലാ കാര്യങ്ങളും നോക്കുക, നീ ഇവരുടെ കൂടെയുണ്ടാകണം എന്ന് മമ്മൂട്ടി മോഹന്‍ലാലിനോട് പറഞ്ഞു

മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങളായി സിനിമാ രംഗത്ത് ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് . മമ്മൂട്ടി സിനിമയിലെത്തി അമ്പത് വര്‍ഷമായ ദിവസം ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും എത്തിയിരുന്നു. മമ്മൂട്ടിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറി. മോഹന്‍ലാലിന്റെ ഫാന്‍സ് അസോയിയേഷന്‍ രൂപികരിക്കുന്നതില്‍ മമ്മൂട്ടി വഹിച്ച പങ്ക് പലര്‍ക്കും അറിയാത്തൊരു കാര്യമാണ്.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍ ഫാന്‍സ് അസോസിയേഷനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫാന്‍സ് അസോസിയേഷന്‍ എന്ന സമ്പ്രദായത്തോട് മോഹന്‍ലാലിന് ആദ്യം താല്‍പര്യം ഉണ്ടായിരുന്നില്ല എന്ന് വിമല്‍ കുമാര്‍ പറയുന്നു.

വിമല്‍കുമാറിന്റെ വാക്കുകള്‍

ലാലേട്ടന്റെ അമ്മ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ 108 ഉണ്ണിയപ്പം വഴിപാട് നേര്‍ന്നിരുന്നു. അന്ന് അമ്പലത്തിലെ പ്രസാദം മോഹന്‍ലാലിന് ഊട്ടിയില്‍ എങ്ങനെ എത്തിക്കുമെന്ന ചിന്തയിലായിരുന്നു അമ്മ. നേരത്തെ പരിചയമുണ്ടായിരുന്നത് കൊണ്ട് വിമല്‍ കുമാറിനെ വിളിച്ച് ചോദിച്ചു; മോനെ ആരെങ്കിലുമുണ്ടോ ഊട്ടിയില്‍ പ്രസാദം എത്തിക്കാനെന്ന്. ഊട്ടിയില്‍ മോഹന്‍ലാല്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി. അമ്പലത്തിലെ പ്രസാദം അദ്ദേഹത്തിന് കൊടുത്തു. ഊട്ടിയില്‍ വെച്ചും ഫാന്‍സ് അസോസിയേഷന്റെ കാര്യം പറഞ്ഞെങ്കിലും മോഹന്‍ലാല്‍ ആ ഒരു വിഷയത്തോട് മാത്രം താല്‍പര്യം കാണിച്ചില്ല. അങ്ങനെ മമ്മൂട്ടിയെ കൂടി കണ്ടിട്ട് പോകാമെന്ന് കരുതി അദ്ദേഹത്തിന്റെ റൂമിനടുത്ത് ചെന്നു.

ഒരു ലുങ്കിയൊക്കെ ഉടുത്ത് മമ്മൂട്ടി വന്നു. മമ്മൂക്കയുമായി സംസാരിക്കുന്നതിനിടെ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്ന കാര്യം കൂടി ഇവര്‍ അറിയിച്ചു. അന്ന് മമ്മൂട്ടിക്ക് ഫാന്‍സ് അസോസിയേഷന്‍ ഉളള സമയമാണ്. ഫാന്‍സ് അസോസിയേഷനെ കുറിച്ച് പറഞ്ഞപ്പോള്‍ ഇതൊരു നല്ല കാര്യമല്ലെ, ഞാന്‍ ലാലിനോട് സംസാരിക്കാം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. മമ്മൂക്കയുടെ ആ മറുപടി അവരെ അമ്പരപ്പിച്ചു. ഊട്ടിയിലെ ഷൂട്ട് കഴിഞ്ഞാല്‍ അടുത്തത് ആലപ്പുഴയിലാണെന്നും, നിങ്ങള്‍ അങ്ങോട്ടേക്ക് വരൂ എന്നും മമ്മൂട്ടി പറഞ്ഞു.

ഹരികൃഷ്ണന്‍സ് ടീം ആലപ്പുഴയില്‍ എത്തിയ സമയത്ത് സെറ്റില്‍ വെച്ച് മമ്മൂക്ക അരികിലേക്ക് വിളിപ്പിച്ചു. ഞാനിപ്പോള്‍ ലാലിനോട് പറയാം എന്ന് പറഞ്ഞ് മോഹന്‍ലാലിനെ വിളിച്ചുകൊണ്ടുപോയി അരമണിക്കൂറോളം മമ്മൂക്ക സംസാരിച്ചു. അതുകഴിഞ്ഞ് വിളിപ്പിച്ചു. എന്നിട്ട് മോഹന്‍ലാലിനെ നോക്കി മമ്മൂക്ക ഇങ്ങനെ പറഞ്ഞു; ഇത് വിമല്‍, ഇവനാണ് ഇനി മുതല്‍ നിന്റെ ഫാന്‍സ് അസോയിയേഷന്റെ എല്ലാ കാര്യങ്ങളും നോക്കുക. നീ ഇവരുടെ കൂടെയുണ്ടാകണം എന്ന് മമ്മൂക്ക പറഞ്ഞു.

അത് കേട്ട് ഞെട്ടിയെന്ന് വിമല്‍ കുമാര്‍ പറയുന്നു. മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞിട്ടും മതിയാകാത്ത അവസ്ഥയിലായി. പിന്നീട് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരത്ത് വന്ന് ഉദ്ഘാടനം ചെയ്തതും മമ്മൂട്ടി ആയിരുന്നു എന്നും വിമല്‍ കുമാര്‍ ഓര്‍ത്തെടുത്തു.