മാമാങ്കം ചിത്രീകരണം തടയണമെന്ന ഹര്‍ജി കോടതി തള്ളി, സജീവ് പിള്ള മൂലം 13 കോടി രൂപ നഷ്ടം വന്നെന്ന് വാദം

മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമ “മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് മുന്‍ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ള നല്‍കിയ ഹര്‍ജി കോടതി തള്ളി. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലിറങ്ങുന്ന ചിത്രത്തിനായി ഒരുപാട് ഗവേഷണം നടത്തിയിട്ടുണ്ടെന്നും ഇപ്പോള്‍തന്നെ ഒഴിവാക്കി ചിത്രീകരണവുമായി മുന്നോട്ടുപോകുന്നത് തടയണമെന്നും ആവശ്യപ്പെടുന്ന ഹരജിയാണ് എറണാകുളം ജില്ല കോടതി (രണ്ട്) തടഞ്ഞത്.

നിര്‍മാതാവായ വേണു കുന്നപ്പള്ളി അടക്കമുള്ളവരായിരുന്നു എതിര്‍കക്ഷികള്‍. മാമാങ്കം സിനിമയുടെ പൂര്‍ണാവകാശം നിര്‍മാതാവ് വേണു കുന്നപ്പള്ളിക്ക് കൈമാറിയെന്ന നിര്‍മാണക്കമ്പനിയായ കാവ്യ ഫിലിംസിന്റെ അഭിഭാഷകന്‍ സയ്ബി ജോസ് കിടങ്ങൂരിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.

തിരക്കഥക്ക് ഉള്‍പ്പെടെ പ്രതിഫലമായി നിശ്ചയിച്ച 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാംഷെഡ്യൂള്‍ പൂര്‍ത്തിയാകുംമുമ്പ് തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയതായായും അറിയിച്ചു.

സജീവ് പിള്ള ചിത്രീകരിച്ച രംഗങ്ങളില്‍ പത്ത് മിനിറ്റ് സീനുകള്‍പോലും സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാത്തതാണെന്നും വാദത്തിനിടെ കുറ്റപ്പെടുത്തിയിരുന്നു. 13 കോടി രൂപയാണ് ഇതിലൂടെ നഷ്ടമുണ്ടായതത്രേ.