ഗംഭീരം പടം. മമ്മുക്കയുടെ ഗെറ്റ് അപ്പും ഫൈറ്റും കണ്ടാല്‍ നീ ഞെട്ടും; മാമാങ്കത്തിന്റെ ട്രെയിലറിന് പിന്നിലെ ആരാധക കഥ

വമ്പന്‍ പ്രതികരണം നേടി കുതിക്കുകയാണ് മാമാങ്കത്തിന്റെ ട്രെയിലര്‍. ഇപ്പോഴിതാ ആ ട്രെയിലറിന് പിന്നിലെ ത്രസിപ്പിക്കുന്ന ഒരു “ആരാധനക്കഥ” പറയുകയാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ്. ട്രെയിലര്‍ എഡിറ്റ് ചെയ്ത പ്രമുഖ എഡിറ്റര്‍ ഡോണ്‍ മാക്‌സ് സിനിമയിലേക്ക് എത്തിപ്പെട്ട കഥ കൂടിയാകുന്നു അത്.

ലൂസിഫറിന്റെ അടക്കം ട്രെയിലര്‍ കട്ട് ചെയ്ത ഡോണ്‍ ആണ് മാമാങ്കത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ എഡിറ്റ് ചെയ്യുന്നത്. കുറിപ്പ് വായിക്കാം:

ഇരുപതിലേറെ വേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1998 ഏപ്രില്‍ 7 നു ഒരു വൈകുന്നേരം കോട്ടയം അനുപമ തീയേറ്ററിന് മുന്നില്‍ ഒരു വരവേല്പിനുള്ള ഒരുക്കം നടക്കുന്ന സീന്‍. എല്ലാവരും പ്രീ ഡിഗ്രീ പിള്ളേര്‍. കോട്ടയത്തെ മമ്മൂട്ടി ഫാന്‍സ് പിള്ളേര്‍ ആണ് കക്ഷികള്‍. പിറ്റേന്ന് റിലീസ് ചെയ്യുന്ന മറവത്തൂര്‍ കനവ് സിനിമയെ സ്വീകരിക്കാനുള്ള ഒരുക്കം ആണ് നടക്കുന്നത്. തീയേറ്ററിന് ചുറ്റും തോരണം കെട്ടി, തുണി ബാനര്‍ വലിച്ചു പോസ്റ്റില്‍ കെട്ടണം. കൂട്ടത്തില്‍ ഒരേ ഒരാള്‍ക്കേ പോസ്റ്റല്‍ കയറാന്‍ വശമുള്ളു. ആ പയ്യന്‍ തന്നെ വലിഞ്ഞു കയറി. തിരക്കുള്ള റോഡില്‍ കൂടി പോയ ചിലര്‍ കളിയാക്കി, ചിലര്‍ ചീത്ത വിളിച്ചു.. അതൊന്നും മൈന്‍ഡ് ചെയ്യാതെ പണി പൂര്‍ത്തിയാക്കിയിട്ട് ആവേശത്തോടെ വിളിച്ചു പറഞ്ഞു “മമ്മൂക്ക കീ ജയ് “.
ഇന്നലെ പുലര്‍ച്ചെ നാലു മണിക്ക് എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഹലോ പറഞ്ഞപ്പോളെ കേട്ടതു അന്ന് കോട്ടയത്ത് മുഴങ്ങിയ അതേ ശബ്ദവും മുദ്രാവാക്യവും “മമ്മൂക്ക കീ ജയ് “.
ഞാന്‍ ചോദിച്ചു എന്തേ ഡോണ്‍, എന്താ സംഭവം?.. ഡോണ്‍ പറഞ്ഞു, എടാ ഞാന്‍ മാമാങ്കം ട്രെയിലറിന്റെ വര്‍ക്കില്‍ ആരുന്നു, ഗംഭീരം പടം. മമ്മുക്കയുടെ ഗെറ്റ് അപ്പും ഫൈറ്റും കണ്ടാല്‍ നീ ഞെട്ടും.. എനിക്ക് ഇത് പറയാതിരിക്കാന്‍ വയ്യ, അത്രയേറെ ആവേശം എന്നിലെ മമ്മൂട്ടി ഫാനില്‍ ഉണര്‍ത്താന്‍ ഈ പടത്തിനു സാധിച്ചു. പിന്നെ ഞാനും ഉറങ്ങിയില്ല, വൈകുന്നേരം ട്രെയിലര്‍ കണ്ടപ്പോള്‍ ആ ആവേശം ഇരട്ടിയുമായി.
അന്ന് പോസ്റ്റില്‍ വലിഞ്ഞു കയറിയ ആ പയ്യന്‍ ഇന്ന് ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ എഡിറ്ററായി മാറി. മമ്മൂട്ടി ഫാന്‍സിന്റെ ജില്ലാ ട്രഷറര്‍ ആയിരുന്നു ഡോണ്‍. ജില്ലാ പ്രസിഡന്റ് ഞാനും.. ജോയിന്‍ സെക്രട്ടറി ആയിരുന്ന റെജീസ് ആന്റണി ഇന്ന് സംവിധായകനും. മറ്റൊരു ഭാരവാഹി ആയിരുന്ന ജിജി ഇന്ന് നിര്‍മ്മാതാവായും എക്‌സിബിറ്ററായും രംഗത്തുണ്ട്. അന്നും ഇന്നും ഞങ്ങളുടെ വഴികാട്ടി ആയി ബാബുക്കുട്ടനും, വി ഭാസ്‌കറും സൈഫുദീനും രംഗത്തുണ്ട്
ഞങ്ങളുടെ കൂട്ടത്തില്‍ കഴിവ് കൂടിയവന്‍ ഡോണ്‍ മാക്‌സ് ആയിരുന്നത് കൊണ്ടാവണം സ്വാഭാവികമായും മമ്മുക്കയുടെ അടുത്ത് ആദ്യം ഡോണ്‍ എത്തിപ്പെട്ടു. അദ്ദേഹത്തിനാകട്ടെ എന്തോ ഒരു സ്പാര്‍ക് തോന്നി ഡോണിന് ഒരു ട്രെയിലര്‍ ചെയ്യാനുള്ള അവസരം കൊടുത്തു. തന്റെ ഇഷ്ടതാരം തനിക്ക് തന്ന ആ അവസരം അവന്‍ ശരിക്കും ഉപയോഗിച്ചു.. ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയിലൂടെ ഡോണിനെ സിനിമാലോകത്തിനു മമ്മുക്ക സംഭാവന ചെയ്തു എന്ന് വേണം പറയാന്‍. ഇന്ന് രണ്ടു പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ മമ്മൂക്കയുടെയും മലയാളത്തിന്റെയും ഏറ്റവും വലിയ സിനിമയില്‍ പങ്കാളിയാകാന്‍ ഡോണിന് കഴിഞ്ഞത് ഒരു നിമിത്തം ആകും.
മമ്മുക്ക കണ്ടെത്തിയ ആ പയ്യന്‍ ഇന്ന് മോഹന്‍ലാല്‍ സാര്‍ ഉള്‍പ്പെടെ ഇന്ത്യ കണ്ട പ്രഗത്ഭരുടെ എല്ലാം ഭായ് ഭായ് ആയി കഴിഞ്ഞു.. ആ ഡോണിന്റ വാക്കില്‍ ഞാനും വിശ്വസിക്കുന്നു. മാമാങ്കം ഒരു സംഭവം ആകും. കാരണം” മാമാങ്കം ” സിനിമ മുഴുവനും കണ്ട ഏക ഫാന്‍സുകാരന്‍ അവനാണല്ലോ..!

https://www.facebook.com/RobertJins/posts/2288529417924174