പൃഥ്വിരാജ് തന്റെ ഷോട്ട് കഴിയുമ്പോള്‍ അവിടെ നിന്ന് പ്രതാപ് സാറിന് ഡയലോഗ് പറഞ്ഞു കൊടുക്കും: മാലാ പാര്‍വതി

ചലച്ചിത്രരംഗത്ത് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്‍ പ്രതാപ് പോത്തന്‍ വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഇപ്പോഴിതാ മനോരമയുമായുള്ള അഭിമുഖത്തില്‍ പ്രതാപിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി മാലാ പാര്‍വ്വതി.

അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നതെന്ന് അവര്‍ പറയുന്നു. മൂന്നാറിലായിരുന്നു അതിന്റെ ഷൂട്ട് നടന്നത്. പൃഥ്വിരാജ് ആണ് അന്ന് അദ്ദേഹത്തിന് ഷൂട്ടിങ്ങിനിടയില്‍ ഡയലോഗുകള്‍ പ്രോംപ്റ്റ് ചെയ്ത് കൊടുത്തിരുന്നത്. ലാല്‍ ജോസ് സാറിന്റെ മറ്റ് അസിസ്റ്റന്റുകള്‍ പ്രോംപ്റ്റ് ചെയ്തു കൊടുക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ലെന്നും നടി പറഞ്ഞു.

പൃഥ്വിരാജ് തന്റെ ഷോട്ട് കഴിയുമ്പോള്‍ അവിടെ നിന്ന് പ്രതാപ് സാറിന് ഡയലോഗ് പറഞ്ഞു കൊടുക്കും. അവര്‍ തമ്മിലുള്ള ആ ഒരു സ്‌നേഹബന്ധം വളരെ അടുത്ത് നിന്ന് അറിയാന്‍ കഴിഞ്ഞു. ആ സിനിമ കഴിഞ്ഞും ഒന്ന് രണ്ട് പ്രാവശ്യം ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ആ സൗഹൃദം നിലനിര്‍ത്താനും കഴിഞ്ഞിരുന്നു. അദ്ദേഹം നല്ലൊരു മനുഷ്യനാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഒരു സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യയായി എന്റെ ഫോട്ടോ വച്ചപ്പോള്‍ അത് പറയാനായി എന്നെ വിളിക്കാനും അദ്ദേഹം മറന്നില്ല.”-മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.