ഇത് തീവ്രവാദ പ്രവര്‍ത്തനമല്ലാതെ പിന്നെന്ത്: എം.എ നിഷാദ്

ടൊവിനോ ചിത്രം “മിന്നല്‍ മുരളി”യുടെ സെറ്റ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധവുമായി സിനിമാതാരങ്ങള്‍. ഇത്തരം തീവ്രവാദികള്‍ നാടിന്റെ ശാപമാണ് എന്നാണ് സംവിധായകന്‍ എം.എ നിഷാദിന്റെ പ്രതികരണം. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ കുറിപ്പ് പങ്കുവെച്ചു.

എം.എ നിഷാദിന്റെ കുറിപ്പ്:

ഇത് തീവ്രവാദ പ്രവർത്തനമല്ലാതെ പിന്നെന്ത് ?

ഒരു സിനിമയുടെ സെറ്റ് തച്ചുടക്കുക,അത് ഒരാഘാഷമായി,സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക,വർഗ്ഗീയ പ്രചാരണങ്ങളിലൂടെ ഈ വിഷയത്തെ മറ്റൊരു തരത്തിൽ എത്തിക്കാനുളള ശ്രമം ആരംഭിക്കുക…ഇത്തരം പ്രകടനങ്ങളേയും,പ്രവർത്തികളേയും,തീവ്രവാദം എന്ന് തന്നെ പറയണം…പണ്ടേ കലാകാരന്മാരേയും,കലാസൃഷ്ടികളേയും,ഭയവും,ചതുർത്ഥിയുമാണ്,ഈ വർഗ്ഗീയ വിഷങ്ങൾക്ക്…എന്തിനേയും പൊളിക്കുക എന്നുളളതാണ് അവരുടെ അജണ്ട…അത്തരം കലാപരിപാടികളൊക്കെ അങ്ങ് ഉത്തരേന്ത്യയിൽ നടക്കുമായിരിക്കും,ഇത് നാട് വേറെയാണ്,ഈ വക അഭ്യാസങ്ങളൊക്കെ നാലായിട്ട് ചുരുട്ടി സ്വന്തം കീശയിൽ തിരുകിയാൽ മതി…
നിയമപരമായ എല്ലാ അനുമതിയോടെയുമാണ്,മിന്നൽ മുരളി എന്ന ബേസിൽ സംവിധാനം ചെയ്യുന്ന ടൊവീനൊ അഭിനയിക്കുന്ന ചിത്രത്തിന്റ്റെ അണിയറ പ്രവർത്തകർ ചിത്രീകരണാവശ്യത്തിനായി,ഒരു സെറ്റ് അവിടെ പണിയിച്ചത്…എത്ര പേരുടെ കഷ്ടപ്പാടുകളുണ്ട് അതിന്റ്റെ പുറകിൽ എന്ന് മനസ്സിലാക്കാതെയൊന്നുമല്ല,ഈ വർഗ്ഗിയ ഭ്രാന്ത് മൂത്ത വിഡ്ഡികൂട്ടങ്ങൾ,ഈ പ്രവർത്തി ചെയ്തത്…അത് വ്യകതമായ ആസൂത്രണത്തോടെ തന്നെയാണ്…ഇതിന്റ്റെ പിറകിൽ പ്രവർത്തിച്ച കറുത്ത കരങ്ങൾ ആരുടേതാണെന്ന് പാഴൂർ പടിപ്പുരവരെ,പോയി കവടി നിരത്തി അറിയേണ്ടതല്ല…””ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ”” കുട്ടി കുരങ്ങന്മാരെ കൊണ്ട് ചൂടു ചോറ് വാരിപ്പിച്ച,ആ “”തല”” യുണ്ടല്ലോ,നാളുകളായി ഈ നാട്ടിൽ വർഗ്ഗീയത മാത്രം വിളമ്പുന്ന തീവ്രവാദി,AHP യുടെ നേതാവ്,അയാളെ ചോദ്യം ചെയ്യണം…
ഇത്തരം തീവ്രവാദികൾ,ഈ നാടിന്റ്റെ ശാപമാണ്…നിലക്ക് നിർത്തണം ഇവരെ..
ഈ വിഷയത്തിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കണം…