'തെളിവ്' അല്ല, എം.എ നിഷാദ് എന്ന സംവിധായകന്റെ സിനിമ കാണാനാണ് അവര്‍ കുടുംബസമേതം എത്തിയത്- കുറിപ്പ്

ലാല്‍, ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ നിഷാദ് ഒരുക്കിയ “തെളിവ്” തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നു. ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെ കടന്നുപോകുന്ന ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം കാണാനെത്തിയ ഒരു പ്രേക്ഷകന്റെ അനുഭവക്കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മാധ്യമ പ്രവര്‍ത്തന്‍ കൂടിയായ ഫൈസല്‍ എന്നയാള്‍ പങ്കുവെച്ച ഈ കുറിപ്പ് എം.എ നിഷാദും തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഫൈസലിന്റെ കുറിപ്പ്…

” *തെളിവ്* ” തൊടുപുഴ സില്‍വര്‍ ഹില്‍സ് സിനിമാസില്‍ ഇന്ന് 7 മണിക്ക് ഞാന്‍ കണ്ടു.

സിനിമയെ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക്, ഇത്രയും മികച്ച രീതിയില്‍ ഒരു സിനിമ അവതരിപ്പിച്ചതിന് ഏറെ സന്തോഷം.

ഏറ്റവും മികച്ച ഡയറക്ടര്‍
ഏറ്റവും മികച്ച തിരക്കഥ, ഏറ്റവും മികച്ച നടി,ഏറ്റവും മികച്ച ക്യാമറ, ഏറ്റവും മികച്ച കലാസംവീധാനം, ഏറ്റവും മികച്ച ബാഗ് ഗ്രൗണ്ട് മ്യൂസിക് – ഈ അവാര്‍ഡുകള്‍ തെളിവിന് കിട്ടും.

സിനിമ ആരംഭിച്ച് ക്യാമറ പതിയെ… പതിയെ… ചലിക്കുന്ന ടൈറ്റില്‍ തെളിയുന്നത് മുതല്‍, സിനിമ അവസാനിക്കുന്നത് വരെ അടുത്ത സീന്‍ എന്താവും… എന്താവും… എന്നുള്ള ആകാംക്ഷയാണ് ഓരോ സീനിലും.

ഈ സിനിമയില്‍ മെഗാ സ്റ്റാറുകള്‍ ഇല്ലെങ്കിലും, ഡയറക്ടര്‍ മെഗാ സ്റ്റാറായിട്ടുണ്ട്.

സിനിമ കണ്ടിരിക്കുമ്പോള്‍ ഇത് ഭരതന്‍ ടച്ചുള്ള സിനിമയാണെന്ന് തോന്നിക്കും. ചിലപ്പോള്‍ പദ്മരാജന്റെ സിനിമയാണെന്ന് തോന്നിക്കും. ചില സീനുകളില്‍ ഇത് ലോഹിത ദാസിന്റെയും സിബി മലയിലിന്റെയും കൂട്ടുകെട്ടിലുള്ള സിനിമയാണെന് തോന്നിക്കും. ചിലപ്പോള്‍ ജോഷി അല്ലെങ്കില്‍ ഷാജി കൈലാസ് സിനിമയാണെന്ന് തോന്നിക്കും.ചില ദൃശ്യങ്ങളില്‍ ജയരാജിന്റെ സിനിമയാണ് ഞാന്‍ കാണുന്നതെന്ന് തോന്നിപ്പിക്കും. ഇങ്ങനെയെല്ലാം തോന്നിപ്പിക്കണമെങ്കില്‍ സിനിമ സിനിമയുടെ ഡയറക്ടര്‍ ഒരു ബ്രില്യന്റാവണം.എനിക്ക് ശരിക്കും ഫീല്‍ ചെയ്തയ്തിരുന്നു…എന്റെ കണ്‍ മുന്നില്‍ തെളിയുന്ന ദൃശ്യങ്ങള്‍ ഒരു ബ്രില്യന്റ് ഡയറക്ടറുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന്.

ഡയറക്ടര്‍ ഭദ്രന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, എനിക്ക് ഏറ്റവും കാശ് തന്ന സിനിമ, സ്ഫടികം ആണ്, പക്ഷേ, എന്റെ സിനിമകളെ ക്കുറിച്ച് റഫറന്‍സിന് വരുന്നവര്‍ക്ക് ഞാന്‍ നല്‍കുന്നത്, എന്റെ, അയ്യര്‍ ദി ഗ്രേറ്റ് – എന്ന സിനിമയാവും എന്ന്.

എനിക്ക് തോന്നുന്നത്, എം എ നിഷാദ് എന്ന ഡയറക്ടര്‍ ഒരു പക്ഷെ ഇനിയും, ഒരുപാട് മികച്ച സിനിമകള്‍ അവതരിപ്പിച്ചേക്കും, പക്ഷേ അദ്ദേഹം ഇത് വരെ ചെയ്തതില്‍ ഏറ്റവും മികച്ച സൃഷ്ട്ടി “തെളിവ് ” ആയിരിക്കും.

ഞാന്‍ ഇന്ന് തൊടുപുഴ തിയേറ്ററില്‍ വൈകിട്ട് 7 മണിയുടെ – തെളിവ് – കാണാന്‍ പോയപ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം…

മിഡില്‍ ക്ളാസിലുള്ള ഏകദേശം 45 വയസുള്ള ഭര്‍ത്താവും അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളും സിനിമ കാണാന്‍ തിയേറ്ററില്‍ എത്തി. ഭാര്യ ഒരു കുട്ടിയെ കയ്യില്‍ എടുത്ത് പിടിച്ചിരുന്നു. കുട്ടി കയ്യില്‍ ഉള്ളതിനാല്‍ ഭാര്യക്ക് ബാഗില്‍ നിന്ന് ക്യാഷ് എടുക്കാന്‍ കഴിഞ്ഞില്ല. ഉടന്‍ ഭര്‍ത്താവ് ഭാര്യയുടെ കയ്യില്‍ നിന്ന് കുട്ടിയെ വാങ്ങി മറ്റ് രണ്ട് കുട്ടികളുമായി മുന്നോട്ട് നടന്നു. ഭാര്യ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ക്യാഷ് കൊടുത്ത് ടിക്കറ്റ് വാങ്ങാന്‍ നിന്നപ്പോള്‍ സിനിമയുടെ പേര് മറന്നു പോയി. (ഇവിടെ ആകെ മൂന്ന് തിയേറ്ററുകള്‍ ഉണ്ട്.) ടിക്കറ്റ് കൗണ്ടറിലെ പയ്യന്‍ ഏത് സിനിമയ്ക്കാണ് ടിക്കറ്റ് വേണ്ടതെന്ന് അവരോട് ഉച്ചത്തില്‍ ചോദിച്ചു. സിനിമയുടെ പേര് അറിയാന്‍ അവര്‍ ഭര്‍ത്താവിനെ നോക്കിയപ്പോള്‍ ഭര്‍ത്താവ് കുട്ടികളുമായി കുറേ മുന്നോട്ട് നടന്ന് പോയി.അവര്‍ സിനിമയുടെ പേര് അറിയാന്‍ ചുറ്റിനും പോസ്റ്ററുകള്‍ തിരഞ്ഞു.പക്ഷെ, തിയേറ്ററിനനുള്ളില്‍ സിനിമകളുടെ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നില്ല. ഞാന്‍ കരുതി മറ്റൊരു കുടുംബ ഡയറക്ടറുടെ മറ്റൊരു കുടുംബ ചിത്രം കാണാനാണ് ഇവര്‍ കുടുംബ സമേതം വന്നതെന്ന്. എന്റെ മുന്നില്‍ നില്‍ക്കുന്ന ഇവര്‍ ടിക്കറ്റ് എടുക്കാതെ ആലോചിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഇവരോട് കലിപ്പും തോന്നി.എന്തോ ആലോചിച്ച് നിന്ന അവര്‍ പെട്ടന്ന് ടിക്കറ്റ് കൗണ്ടറില്‍ നിന്ന പയ്യനോട് പറഞ്ഞു, സിനിമയുടെ പേര് മറന്നു പോയി അതിന്റെ ഡയറക്ടര്‍ എം എ നിഷാദാണ്. ടിക്കറ്റ് കൗണ്ടറിലെ പയ്യന്‍ സിനിമയുടെ പേര് അവരോട് പറയുമ്പോള്‍ ഞാന്‍ കൗതുകത്തോടെ അവരെ നോക്കുകയായിരുന്നു… അവര്‍ കാണാന്‍ വന്നത് – തെളിവ് – എന്ന സിനിമയല്ല ; എം എ നിഷാദ് എന്ന ഡയറക്ടറുടെ സിനിമ കാണാനാണ് അവര്‍ കുടുംബ സമേതം എത്തിയത് എന്ന് ഓര്‍ത്ത്.