ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ല, അവര്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല; നടിക്കെതിരെ ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍

നടി ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍. അഭിമുഖങ്ങളില്‍ മാനസികാരോഗ്യത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ലെന്നും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഈഗോ ഇല്ലാതായാല്‍ മൈഗ്രെയ്ന്‍ ഇല്ലാതാകും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകള്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കും എന്നിങ്ങനെയുള്ള വാദങ്ങള്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ലന ഉന്നയിച്ചിരുന്നു. സൈക്ക്യാട്രിക് മരുന്നുകള്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് ഉപേക്ഷിക്കാനാകില്ലെന്നും ലെന വാദിച്ചിരുന്നു.

പൂര്‍വ ജന്മത്തിലെ കാര്യങ്ങള്‍ തനിക്ക് ഓര്‍മ്മയുണ്ടെന്നും ലെന പറഞ്ഞിരുന്നു. താനൊരു ബുദ്ധ സന്യാസിയായിരുന്നു. 63-ാമത്തെ വയസില്‍ ടിബറ്റില്‍ വച്ചാണ് മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തില്‍ തല മൊട്ടയടിച്ചത്, ഹിമാലയത്തില്‍ പോകാന്‍ തോന്നിയതും. മോഹന്‍ലാലിനെ ആത്മീയ ഗുരുവായാണ് കാണുന്നത് എന്നും ലെന പറഞ്ഞിരുന്നു.

ലെനയുടെ വാദങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന അക്കാഡമിക് ക്വാളിഫിക്കേഷന്‍ ഉള്ള ഒരാള്‍ ആണ് എന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

ഡിപ്രഷന്‍ മൂലം ആത്മഹത്യയുടെ വക്കില്‍ നിന്ന ലക്ഷക്കണക്കിന് പേരെ രക്ഷിച്ചിട്ടുണ്ട് സൈക്യാട്രിക് മരുന്നുകള്‍. സ്റ്റേബിള്‍ ആയ ശേഷം മെഡിക്കല്‍ അഡൈ്വസ് പ്രകാരം തന്നെ മരുന്ന് നിര്‍ത്തിയവര്‍ ധാരാളമാണെന്ന് ഡോ. ജിനേഷ് പി എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.