മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 62-ാം പിറന്നാൾ; കെഎസ് ചിത്രയ്ക്ക് ആശംസകൾ നേർന്ന് സിനിമാലോകവും ആരാധകരും

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് 62ാം പിറന്നാൾ. പ്രിയ ​ഗായികയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. വിവിധ ഇന്ത്യൻ ഭാഷകളിലായി 25,000ൽ അധികം ​ഗാനങ്ങൾ റെക്കോഡ് ചെയ്തിട്ടുളള ചിത്ര മറ്റ് ഭാഷകളിലെയും സം​ഗീതാസ്വാദകരുടെ പ്രിയങ്കരിയാണ്. അഞ്ചാം വയസിൽ ആകാശവാണിക്ക് വേണ്ടി റെക്കോർഡിങ് മൈക്കിന് മുന്നിലെത്തിയത് മുതൽ ആരംഭിച്ചതാണ് കെഎസ് ചിത്രയുടെ സംഗീത ജീവിതം. 1979ൽ അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തിൽ കോറസ് പാടിയാണ് കെഎസ് ചിത്ര സിനിമാ രംഗത്ത് തുടക്കം കുറിച്ചത്. എം ജി രാധാകൃഷ്ണനാണ് ആ സിനിമയുടെ സം​ഗീതം നിർവ്വഹിച്ചത്.

പതിനാലാം വയസ്സിൽ അട്ടഹാസം എന്ന ചിത്രത്തിലൂടെ പാടിത്തുടങ്ങിയപ്പോൾ അതൊരു മഹാഗായികയുടെ പിറവി കൂടിയാണെന്ന് അന്ന് അധികമാരും തിരിച്ചറിഞ്ഞില്ല. ഇന്ത്യൻ ഭാഷകളിൽ മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഒഡിയ, തുളു, മറാഠി, പഞ്ചാബി, രാജസ്ഥാനി തുടങ്ങിയ ഭാഷകളിലും ചിത്ര പാടിയിട്ടുണ്ട്. അവിടെയെല്ലാം പ്രേക്ഷകമനസുകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന പ്രിയ ഗായികയുടെ ​ഗാനങ്ങളുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, മലയ്, ലാറ്റിൻ, സിൻഹളീസ് തുടങ്ങിയ വിദേശ ഭാഷകളിലും കെഎസ് ചിത്ര പാടി.

Read more

ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങൾ പല കാലങ്ങളിലായി ചിത്രയെ തേടി എത്തിയിട്ടുണ്ട്. 2005 ൽ പത്മശ്രീയും 2021 ൽ പത്മഭൂഷനും ലഭിച്ച ചിത്രയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ആറ് തവണയാണ് ലഭിച്ചത്. കലാജീവിതത്തിൽ ആകെ അഞ്ഞൂറിലധികം പുരസ്‌കാരങ്ങൾ. അഞ്ച് പതിറ്റാണ്ട് പിന്നിട്ട കലാജീവിതമാണ് കെഎസ് ചിത്രയുടേത്. ഇന്നും പ്രിയ ​ഗായികയുടെ പാട്ടുകൾ ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. പിന്നണി ഗായിക എന്നതിനൊപ്പം വിധികർത്താവായി റിയാലിറ്റി ഷോകളിലും ഒപ്പം ലൈവ് സ്റ്റേജ് ഷോകളിലൂടെയും കെഎസ് ചിത്ര സം​ഗീതാസ്വാദകരുടെ മുന്നിലെത്താറുണ്ട്.