'ഇരയാക്കപ്പെടുന്നതില്‍ ലിംഗഭേദമില്ല'; ജോണി ഡെപ്പിന് പിന്തുണയുമായി താരങ്ങള്‍

ഹോളിവുഡ് താരം ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂലമായി വിധി വന്നതിനു പിന്നാലെ താരത്തിന് പിന്തുണയറിയിച്ച് പ്രമുഖ ബോളിവുഡ് താരങ്ങള്‍. ‘ഇരയാക്കപ്പെടുന്നതില്‍ ലിംഗഭേദമില്ല’ എന്നാണ് ജോണി ഡെപ്പിനെ പിന്തുണക്കുന്ന ഓരോ താരങ്ങളും പറഞ്ഞുവയ്ക്കുന്നത്.

‘ലോകത്തോട് പറയുക, ഞാന്‍ ജോണി ഡെപ്പ്, ഒരു പുരുഷന്‍, ഞാനും ഗാര്‍ഹിക പീഡനത്തിന് ഇരയാണ്. എത്ര പേര്‍ നിങ്ങളെ വിശ്വസിക്കുന്നുവെന്നും നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും കാണുക. ആറ് വര്‍ഷത്തിന് ശേഷം അദ്ദേഹം സത്യം പറഞ്ഞു. കോടതിയിലും പുറത്തും അദ്ദേഹം വിജയിച്ചു’ എന്നാണ് സോഫി ചൗദ്രി വിധിയോട് പ്രതികരിച്ചത്.

‘നിങ്ങള്‍ക്ക് പകരംവയ്ക്കാന്‍ മറ്റൊരാള്‍ ഇല്ല’ എന്നാണ് പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ എന്ന ചിത്രത്തിലെ ഡെപ്പിന്റെ ചിത്രം പങ്കപവച്ച് ദിഷ പഠാനി കുറിച്ചത്. ‘ഇതൊരു വ്യക്തിഗത വിജയമായി തോന്നുന്നു. കാരണം ഇത് ഭാവിയിലേക്കുള്ള ഒരു മാതൃകയാണ്. അഭിനന്ദനങ്ങള്‍ മിസ്റ്റര്‍ ഡെപ്പ്’ എന്നാണ് ഡെപ്പിന് പിന്തുണയറിയിച്ച് കുശാല്‍ ടണ്ഠന്‍ കുറിച്ചത്.

ജോണി ഡെപ്പിന് മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ഡ് 15 ദശലക്ഷം ഡോളര്‍ നല്‍കണമെന്നാണ് യുഎസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതി കോടതി വിധിച്ചത്. ആംബര്‍ ഹേര്‍ഡിന് രണ്ട് ദശലക്ഷം ഡോളര്‍ ഡെപ്പും നഷ്ട്ടപരിഹാരം നല്‍കണം. യുഎസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഏഴ് പേരടങ്ങുന്ന വിര്‍ജീനിയ ജൂറിയാണ് വിധി പറഞ്ഞത്. മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ആംബര്‍ ഹേഡ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.

ആറാഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷമാണ് കോടതിയുടെ വിധി പ്രസ്താവം. മൂന്ന് ദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ശേഷമാണ് കോടതി അന്തിമ തീരുമാനത്തില്‍ എത്തിചേര്‍ന്നത്.

ജൂറി തനിക്ക് തന്റെ ജീവിതം തിരികെ തന്നുവെന്നാണ് വിധിയോട് ജോണി ഡെപ്പ് പ്രതികരിച്ചത്. അതേസമയം, വിധിയില്‍ തൃപ്തിയില്ലെന്നും കോടതിവിധി ഹൃദയം തകര്‍ത്തെന്നും ആംബര്‍ ഹേഡ് പ്രതികരിച്ചു.