തിന്നിട്ട് എല്ലിന്റെ ഇടയില്‍ കയറിയ വിഷയമല്ല.. സ്ത്രീകള്‍ അനുഭവിക്കുന്ന നീതികേടിനെ കുറിച്ചാണ് അനാര്‍ക്കലിയും റിമയും പറഞ്ഞത്: ലാലി പി.എം

ഭക്ഷണത്തിന്റെ കാര്യത്തില്‍ അനുഭവിച്ച വേര്‍തിരിവിനെ കുറിച്ച് അനാര്‍ക്കലി മരക്കാര്‍ തുറന്നു പറഞ്ഞിരുന്നു. ആണുങ്ങള്‍ക്ക് പൊറോട്ടയും പെണ്ണുങ്ങള്‍ക്ക് ചോറും കൊടുത്തിരുന്നതിനെ കുറിച്ച് അനാര്‍ക്കലി പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരുന്നു.

‘പൊരിച്ച മീനിന് ഇനി കുറച്ച് വിശ്രമിക്കാം എന്ന് തോന്നുന്നു. വരുന്നത് പൊറോട്ടയുടെ നാളുകള്‍’ എന്ന ക്യാപ്ഷനോടെ അനാര്‍ക്കലിയുടെ അമ്മയും നടിയും ആക്ടിവിസ്റ്റുമായ ലാലി പി.എം ഈ അഭിമുഖം പങ്കുവെച്ചിരുന്നു. സ്ത്രീകള്‍ അനുഭവിച്ച നീതികേടാണ് ഇരുവരും പറഞ്ഞതെന്നാണ് ലാലി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ലാലിയുടെ കുറിപ്പ്:

വളരെ ചെറിയ മനോവ്യാപാരങ്ങളും പ്രവര്‍ത്തനമണ്ഡലങ്ങളും ഉള്ള ഒരു കുഞ്ഞു കുട്ടിക്ക് അവന്റെ പൊട്ടിയ ബലൂണും കിട്ടാതെ പോയ കോഴിക്കാലും രുചിയുടെ ത്രാസില്‍ തൂക്കി നോക്കിയപ്പോള്‍ ചോറിനേക്കാള്‍ ഒരു പിടി മുന്നില്‍ നില്‍ക്കുന്ന പൊറോട്ടയും ഒക്കെ സങ്കടങ്ങള്‍ തന്നെയാണ്. നിങ്ങളുടെ ഇപ്പോഴത്തെ സാമൂഹ്യ ചിന്തകന്റെയൊ ആക്ടിവിസ്റ്റിന്റയോ കണ്ണില്‍ക്കൂടി നോക്കിയാല്‍ ‘ഓ അതാണോ ഇപ്പോള്‍ വലിയ വിഷയം.? ലോകത്ത് എത്രയോ മനുഷ്യര് പട്ടിണി കിടക്കുന്നു. ചോറെങ്കിലും കിട്ടിയില്ലേ എന്ന് സമാധാനിക്കൂ’ എന്നൊക്കെ പറയാന്‍ തോന്നും.

ഏതെങ്കിലും ആഘോഷങ്ങള്‍ക്ക് ഒന്നിച്ചു കൂടിയ ഒരു കൂട്ടുകുടുംബത്തിലെ ആണ്‍മക്കളുടെയും പെണ്‍മക്കളുടെയും ഒരേ പ്രായത്തിലുള്ള കുട്ടികളെ സങ്കല്‍പ്പിക്കുക. അതില്‍ ആണും പെണ്ണും ഉണ്ടാകാം. നമ്മുടെയൊക്കെ കുടുംബത്തില്‍ ശീലിച്ചിട്ടുള്ളത് പോലെ ഭക്ഷണം വിളമ്പുമ്പോള്‍ ആദ്യം വീട്ടിലെ പുരുഷ അംഗങ്ങള്‍ക്ക് വിളമ്പുക അവര്‍ക്കൊപ്പം ആണ്‍കുട്ടികളെയും ഇരുത്തുക. കുറച്ചു മാത്രം ഉണ്ടാക്കിയ പൊറോട്ടയും കറിയും ഒക്കെ അവര്‍ക്കും വിളമ്പി വീട്ടിലെ സ്ത്രീ അംഗങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചോറും മതിയല്ലോ എന്നൊരു തീരുമാനത്തില്‍ വീട്ടിലെ മുതിര്‍ന്നവര്‍ എത്തി എന്ന് വിചാരിക്കുക ഈ തീരുമാനം മിക്കവാറും വീട്ടിലെ മുതിര്‍ന്ന സ്ത്രീകളുടേത് തന്നെയാകും അതും ഉറപ്പാണ്.

പുരുഷന്മാര്‍ക്ക് ഇതില്‍ ഒരു പങ്കും ഉണ്ടാവില്ല അതും ശരിയാണ്. കാരണം സമൂഹത്തിലെ രണ്ടാം തരം പൗരന്മാരായി സ്ത്രീകളെ പ്രതിഷ്ഠിക്കാന്‍ എല്ലാവിധ പരിശീലനവും കൊടുത്താണ് പുരുഷാധിപത്യം ഓരോ സ്ത്രീയെയും വളര്‍ത്തിയെടുക്കുന്നത്. ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തിലെ അവിടത്തെ പെണ്‍കുട്ടികള്‍ക്ക് ഉണ്ടായ ദേഷ്യത്തെക്കുറിച്ച് വിഷമത്തെക്കുറിച്ചും പരാതിയെക്കുറിച്ചും ആണ് അനാര്‍ക്കലി ഒരു ഇന്റര്‍വ്യൂവില്‍ പറയാന്‍ ശ്രമിച്ചത്.

അത് ചിലപ്പോള്‍ അവള്‍ പൊറോട്ട കഴിക്കാത്തത് കൊണ്ടോ കാണാത്തതു കൊണ്ടോ അല്ല. കുറച്ചു മാത്രം ഉള്ള പൊറോട്ട ആണ്‍കുട്ടികള്‍ക്ക് കൊടുക്കാം എന്ന് തീരുമാനിക്കുന്നതിന്റെ നീതികേടിനെ കുറിച്ചാണ് അവള്‍ പറയുന്നത് അതുതന്നെയായിരുന്നു കുറെ നാള്‍ മുമ്പ് റിമ കല്ലിങ്കലും പറയാന്‍ ശ്രമിച്ചത്. അത് അവര്‍ക്ക് സാഹചര്യത്തില്‍ ഉണ്ടായ വിഷമമാണ് ഇങ്ങനെയുള്ള അനേകം വിവേചനങ്ങള്‍ കണ്ടതില്‍ ഒന്ന് പറഞ്ഞതാണ്.

അതിനെ നിങ്ങള്‍ തിന്നിട്ട് എല്ലിന് ഇടയില്‍ കയറിയതെന്നോ, ഒരു പൊറോട്ടയോ പൊരിച്ച മീനോ ഒരു വലിയ വിഷയമാണോ എന്നോ, ലോകത്ത് അനേകം പട്ടിണിപ്പാവങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ ഇവളുമാരുടെ കുത്തല്‍ എന്നോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ജീവിതത്തില്‍ എപ്പോഴെങ്കിലും നിങ്ങള്‍ അനുഭവിച്ച ഒരു വിവേചനത്തെ പറ്റി ഓര്‍മ്മയുണ്ടെങ്കില്‍ അന്നത്തെ മാനസികാവസ്ഥയിലേക്ക് തിരിച്ചു പോയാലേ പറ്റൂ…
അനാര്‍ക്കലിയെയോ റീമയെയോ കളിയാക്കാന്‍ അല്ല ഞാന്‍ ആ ലിങ്ക് ഷെയര്‍ ചെയ്തത്. എന്റെ കുട്ടിയെ ഞാന്‍ അത്രയും സ്വാതന്ത്ര്യ ബോധത്തോടെ തന്നെ വളര്‍ത്തിയതാണ് അങ്ങനെ ഒരു വിവേചനം അനുഭവിച്ചാല്‍ അപ്പോള്‍ തന്നെ അതിനു സമാധാനം ചോദിക്കാന്‍ അവള്‍ പ്രാപ്തയുമാണ്.

Read more