'ഒരു കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാൽ പാലാ അച്ചായൻ ആകില്ല, എന്നതാടാ എന്ന് ഇവിടെയാരും പറയാറുമില്ല'; കടുവയെ വിമർശിച്ച് കുറുവച്ചൻ

ഒരു കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാൽ പാലാ അച്ചായൻ ആകില്ലെന്ന് കുറുവച്ചൻ. ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിലാണ് പൃഥ്വിരാജ് നായകനാക്കി ഷാഡി കെെലാസ് ഒരുക്കിയ കടുവ തിയേറ്ററിലേത്തിയത്. പാലാ സ്വദേശി കുരുവിനാക്കുന്നേൽ ജോസ് കുറുവച്ചന്റെ കഥയാണ് കടുവയിൽ കാണിക്കുന്നത്. തിയേറ്ററിൽ നിന്ന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

എന്നാൽ സിനിമ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് കുറുവച്ചൻ പറയുന്നത്. മനോരമന്യൂസിനോടാണ് അദ്ദേഹം ചിത്രത്തെപ്പറ്റിയുള്ള അഭിപ്രായം പങ്കുവെച്ചത്. ഒന്നാമതായി സിനിമയിൽ പറയുന്നത് പാലാ ഭാഷയല്ല. എന്നതാടാ എന്ന് ഇവിടെയാരും പറയാറില്ല. എന്നാടാ എന്നാണ് ചോദിക്കുന്നത്. പിന്നെ ഒരു പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണം.

പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന ഒരു പാലാ അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്സ്പാക്കായിട്ട് ഇരിക്കുന്നത്. എന്റെ ജീവിതത്തിൽ നിന്നെടുത്ത സിനിമയാണ് കടുവ, അപ്പോൾ താനുമായിട്ട് അൽപ്പമെങ്കിലും രൂപസാദൃശ്യമുള്ള ഒരാളായിരുന്നെങ്കിൽ നന്നായിരുന്നേനെയെന്നും അദ്ദേങം പറ‍ഞ്ഞു. സുരേഷ്ഗോപി ചെയ്യണമെന്നായിരുന്നു തന്റഎ ആഗ്രഹം.

പിന്നെ കഥയിൽ പലതും അനാവശ്യക്കൂട്ടിച്ചേർക്കലുകളുണ്ട്. താനൊരിക്കലും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ല. സിനിമയാകുമ്പോൾ ഭാവനയുണ്ടാകും, പക്ഷെ ഒരാളെ അപകീർത്തിപ്പെടുത്തുന്നത് പോലെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താനുമായി വളരെ നാളത്തെ അടുപ്പമുള്ള വ്യക്തിയാണ് സിനിമ എടുക്കുമ്പോൾ ഒന്ന് ചർച്ച ചെയ്യുകയെങ്കിലും ചെയ്യാമായിരുന്നു. രൺജിപണിക്കർ 75ശതമാനം എഴുതിയ തിരക്കഥയാണ്. അദ്ദേഹത്തിനോടെങ്കിലും നീതിപുലർത്താമായിരുന്നുവെന്നും കുറുവച്ചൻ കൂട്ടിച്ചേർത്തു