'കുറുപ്പ്' കാര്‍ റോഡിലിറക്കിയത് പണമടച്ച് നിയമപ്രകാരം തന്നെ : ആരോപണം അടിസ്ഥാനരഹിതമാണെന്ന് അണിയറപ്രവര്‍ത്തകര്‍

കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കര്‍ ഒട്ടിച്ച കാറിനെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി അണിയറപ്രവര്‍ത്തകര്‍. നിയമപ്രകാരം പണം നല്‍കിയാണ് ഇത്തരത്തില്‍ വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ടീം പറയുന്നു.

പാലക്കാട് ആര്‍ടിഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാര്‍ അവകാശപ്പെട്ടു.

വ്‌ലോഗറായ മല്ലു ട്രാവലറുടെ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. സിനിമാ പ്രമോഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ എംവിഡി കേസ് എടുക്കാത്തത് എന്നായിരുന്നു ചോദ്യം. നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലെന്നും എന്നാല്‍ ടാക്‌സി വാഹനങ്ങളില്‍ അനുവാദം ഉണ്ടെന്നും ഇദ്ദേഹം പോസ്റ്റില്‍ പറഞ്ഞിരുന്നു.