മാക്ട ലെജന്റ് ഓണര്‍ പുരസ്‌കാരം കെ.എസ് സേതുമാധവന്

ഈ വര്‍ഷത്തെ മാക്ട ലെജന്റ് ഓണര്‍ പുരസ്‌കാരത്തിന് പ്രശസ്ത ഫിലിം മേക്കര്‍ കെ.എസ് സേതുമാധവന്‍ അര്‍ഹനായി. സുദീര്‍ഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നല്‍കി വരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ ബഹുമാനിച്ച് കെ.എസ് സേതുമാധവനെ ജൂറി അംഗങ്ങള്‍ ഐകകണ്‌ഠേന തിരഞ്ഞെടുകയായിരുന്നു.

മലയാളത്തിനു പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും കെ.എസ് സേതുമാധവന്‍ വളരെ സജീവമായിരുന്നു. സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നിരവധി തവണ കരസ്ഥമാക്കിട്ടുണ്ട്. സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം നിസ്തുലമാണ്. ശ്രീ ജോണ്‍ പോള്‍ ചെയര്‍മാനും ശ്രീ കലൂര്‍ ഡെന്നീസ് കണ്‍വീനറും സര്‍വ്വശ്രീ ഫാസില്‍,സിബി മലയില്‍, കമല്‍ എന്നിവര്‍ ജൂറി അംഗങ്ങളുമായിരുന്നു.

ഓടയില്‍ നിന്ന്, കടല്‍പ്പാലം, അച്ഛനും ബാപ്പയും, അര നാഴിക നേരം, പണിതീരാത്ത വീട്, അനുഭവങ്ങള്‍ പാളിച്ചകള്‍, പുനര്‍ജ്ജന്മം, ഓപ്പോള്‍ എന്നിവയാണ് കെ.എസ് സേതുമാധവന്റെ ഏറെ ശ്രദ്ധേയമായ സിനിമകള്‍. 10 നാഷണല്‍ അവാര്‍ഡുകളും ഒമ്പത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെസി ഡാനിയേല്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

നമ്മവര്‍, മറുപക്കം, നിജങ്കള്‍, നാളെയ് നമദേ എന്നിവയാണ് കെ.എസ് സേതുമാധവന്റെ തമിഴ് ചിത്രങ്ങള്‍. സ്ത്രി എന്ന തെലുങ്ക് ചിത്രവും മാനിനി എന്ന കന്നഡ ചിത്രവും യെഹി ഹെ സിന്ദഗി എന്നീ ചിത്രങ്ങളും സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്.