അറുപതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെത്തി പതിനാല് വര്‍ഷക്കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന സംവിധായകനാണ് കെ.എസ് സേതുമാധവന്‍. കമല്‍ഹാസന്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ സൂപ്പര്‍ സ്റ്റാറുകളെ മലയാള സിനിമയിലേക്ക് എത്തിച്ചത് സേതുമാധവന്‍ ആണ്.
1962ല്‍ പുറത്തിറങ്ങിയ ‘കണ്ണും കരളും’ എന്ന ചിത്രത്തിലൂടെ സത്യന്റെ മകനായാണ് കമല്‍ മലയാള സിനിമയില്‍ ആദ്യമായി വേഷമിട്ടത്. കമല്‍ഹാസന്‍ നായകനായി അരങ്ങേറ്റം കുറിച്ചതും സേതുമാധവന്റെ ‘കന്യാകുമാരി’ (1974) എന്ന ചിത്രത്തിലൂടെയാണ്.
1971ല്‍ സേതുമാധവന്റെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയ രംഗത്തേക്ക് എത്തുന്നത്. 1965ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയെയും അദ്ദേഹം അവതരിപ്പിച്ചു. സത്യന്‍, നസീര്‍, ഷീല തുടങ്ങിയവരുടെ വളര്‍ച്ചയില്‍ നിര്‍ണായകമായത് സേതുമാധവന്‍ നല്‍കിയ കഥാപാത്രങ്ങളായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഇഎംഎസിനെ സേതുമാധവന്‍ അഭിനയിപ്പിച്ചിട്ടുണ്ട്. രണ്ടാം തവണ മുഖ്യമന്ത്രി ആയ കാലത്ത് ‘ഒള്ളതുമതി’ (1967) എന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയായി തന്നെ ഇഎംഎസ് അഭിനയിച്ചത്. ഇഎംഎസിന്റെ പ്രഭാഷണം അദ്ദേഹത്തിന്റെ ഔദ്യോഗിക മുറിയില്‍ വെച്ചു തന്നെയാണ് ചിത്രീകരിച്ചത്.
മലയാളത്തില്‍ ഏറ്റവുമധികം സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകന്‍ കെ.എസ് സേതുമാധവനാണ്. തകഴി ശിവശങ്കരപിള്ള, പി. കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, മുട്ടത്തുവര്‍ക്കി, തോപ്പില്‍ ഭാസി, മലയാറ്റൂര്‍ രാമചന്ദ്രന്‍, ഉറൂബ്, കെ.ടി മുഹമ്മദ്, എം.ടി വാസുദേവന്‍ നായര്‍, സി. രാധാകൃഷ്ണന്‍, അയ്യനേത്ത്, പാറപ്പുറത്ത് തുടങ്ങിയ സാഹിത്യകാരന്‍മാരുടെയെല്ലാം കൃതികള്‍ അദ്ദേഹം സിനിമ ആക്കിയിട്ടുണ്ട്.
തമിഴിലെ ഇന്ദിരാ പാര്‍ത്ഥസാരഥി, ബാലഹരി തെലുങ്കിലെ പത്മരാജന്‍ തുടങ്ങിയവരുടെ രചനകളും സേതുമാധവന്‍ വെള്ളിത്തിരയില്‍ എത്തിച്ചു. അധികം ജനപ്രീതി നേടാത്ത രചനകള്‍ പോലും സേതുമാധവന്റെ സംവിധാനത്തില്‍ മികച്ച സിനിമകളായി മാറി. 1991ല്‍ സംവിധാനം ചെയ്ത വേനല്‍ കിനാവുകളാണ് അദ്ദേഹം മലയാളത്തില്‍ അവസാനമായി ചെയ്തത്. അവസാന ചിത്രമായ സ്ത്രീ (തെലുങ്ക്) പുറത്തിറങ്ങിയത് 1995ലാണ്.